ന്യൂഡൽഹി: നൂറ്റിയഞ്ചാം വയസിൽ കൊലപാതകക്കേസിൽ ശിക്ഷായിളവ് നേടി പശ്ചിമബംഗാൾ സ്വദേശി രസിക് ചന്ദ്ര മൊണ്ടൽ നിയമപുസ്തകങ്ങളിലെ അപൂർവ അധ്യായങ്ങളിലൊന്നാകുന്നു. കേസ് അവസാനിക്കുക മാത്രമല്ല ജീവപര്യന്തം ശിക്ഷയിലെ അവശേഷിക്കുന്ന കാലാവധിയും മൊണ്ടലിന്റെ കാര്യത്തിൽ സുപ്രീംകോടതി എഴുതിത്തള്ളി.
പ്രായത്തിന്റെ ആനൂകൂല്യവും പ്രതിയുടെ ശാരിരീക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ജസ്റ്റീസ് വി. മോഹനയും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം. ജീവപര്യന്തം പൂർത്തിയായിട്ടില്ലെങ്കിലും രസിക് ചന്ദ്രയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടെതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ മാൽഡയിൽ 1920 ലാണു രസിക് ചന്ദ്രയുടെ ജനനം. അറുപത്തിയെട്ടാം വയസിൽ, 1994ൽ കൊലക്കേസ് പ്രതിയായി. 2024 നവംബർ 29വരെ ജീവപര്യന്തം തടവുംകിട്ടി. പിന്നാലെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം നിയമയുദ്ധത്തിലൂടെ ജയിൽ മോചനമായി.
കൊലപാതകക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് 2018 ലാണു രസിക് ചന്ദ്ര നിയമയുദ്ധം തുടങ്ങിയത്. ആദ്യം കൽക്കട്ട ഹൈക്കോടതിയെയും പിന്നാലെ സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനുശേഷം പ്രായാധിക്യം ചൂണ്ടിക്കാട്ടി 2020 ൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്പോൾ രസിക് ചന്ദ്രയ്ക്കു പ്രായം 99 വയസ്. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടിയശേഷം അന്തിമവിധിയിലെത്തുന്പോൾ പ്രതിയുടെ പ്രായം 105!.