തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ. നാരായണനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിന്റെ അപേക്ഷയ്ക്കെതിരേ വിജിലൻസ് കോടതിയുടെ കടുത്ത വിമർശനം.
പതിനൊന്ന് വർഷത്തിനു ശേഷമാണോ ഇത്തരം ഒരു അപേക്ഷ നൽകുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി വരെ വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ച കേസിൽ, ഇത്രയും കാലത്തിനുശേഷം ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു.
അഴിമതി നടന്നിട്ടില്ലെന്നു വിജിലൻസ് പറയുന്നില്ലെന്നും അതേസമയം, ഒന്നാം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതു വൈരുധ്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനകം വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് പ്രോസിക്യൂട്ടർക്ക് കോടതി നിർദേശം നൽകി.