ഹൈദരാബാദ്: തെലുങ്കാനയിലെ കരീംനഗറിൽ കൗൺസിലിംഗിനായി പോലീസ് സ്റ്റേഷനിലെത്തിയ ദമ്പതികൾ മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കടയുടമയായ രവി കുമാറും ഭാര്യ ലളിതയുമാണ് രണ്ട് പെൺമക്കളെ സ്റ്റേഷനിൽ ഉപേക്ഷിച്ചത്.
പത്ത് വർഷം മുമ്പ് വിവാഹം കഴിച്ചവരാണ് ഇരുവരും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കരീംനഗറിലെ എൽഎംഡി പോലീസ് സ്റ്റേഷനിൽ കൗൺസിലിംഗ് നടന്നുവരികയായിരുന്നു.
കൗൺസിലിംഗിനിടെ തർക്കം രൂക്ഷമായപ്പോൾ, ലളിത താലിയും കാൽവിരലിലെ മോതിരങ്ങളും അഴിച്ച് വച്ച ശേഷം ഇനി ഭർത്താവിനോടോ കുട്ടികളോടോ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി. പിന്നാലെ രവിയും അവിടെ നിന്ന് പുറത്തേക്ക് പോയി. ഇരുവരും കുട്ടികളെ സ്റ്റേഷനിൽ നിർത്തിയാണ് മടങ്ങിയത്.
ഭയന്ന് കരഞ്ഞ കുട്ടികളെ പോലീസ് ആശ്വസിപ്പിച്ചു. ഇരുവരെയും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ മുത്തശിയെ വിവരമറിയിക്കുകയും പോലീസ് കുട്ടികളെ അവരുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല.