തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.
കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
Tags : Counseling implemented schools Child Rights Commission