Kerala
തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ജൂണ്‍ ഒന്നിനു മുൻപു സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഉടനടി നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്നു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചു.
ഇതിനകം 65 ശതമാനം പാഠപുസ്തകം കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണ്. എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ അനുമതി ലഭിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സമയപരിധി പരിഗണിച്ചു നിർബന്ധ സുരക്ഷാ മാനദണ്ഡങ്ങൾക്കു മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
അടുത്ത രണ്ട് ആഴ്ച സ്കൂളുകളുടെ തയാറെടുപ്പുകൾ കളക്ടർമാർ നിരീക്ഷിക്കണം.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാച്വറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ ജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.
കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
National
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഒൻപത് സ്കൂളുകളിലെ ഇമെയിലിലാണ് സന്ദേശമെത്തിയത്.
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്കൂൾ, ശ്രീനിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്കൂൾ, രോഹിണിയിലെ വെങ്കടേശ്വർ സ്കൂൾ, സിഎം സ്കൂൾ, ബാൽ ഭാരതി സ്കൂൾ, ന്യൂ ഫ്രണ്ട്സ് കോളനിയിലെ കേംബ്രിഡ്ജ് സ്കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്കൂൾ, ഡിറ്റിഎ സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സന്ദേശം ലഭിച്ചത്.
മറ്റ് ചില സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഭീഷണിയുടെ ഉത്തരവാദിത്വം പഞ്ചാബ് ഖലിസ്ഥാൻ ഏറ്റെടുത്തു. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്കായാണ് ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിലുണ്ട്. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:11 ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നും ഇമെയിലിൽ പറയുന്നു.
District News
മൂര്ക്കനാട്സെന്റ്് ആന്റണീസ് എച്ച്എസ്എസ്
മൂര്‍ക്കനാട്: സെന്റ്് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ഇരിക്കാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന്, സ്കൂള്‍ പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, കരാഞ്ചിറ ഹൈസ്കൂള്‍ പ്രധാനധ്യാപിക ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക കെ.ഐ. റീന, ട്രസ്റ്റി സി.വി. പോളി, മാനേജ്മെന്റ്് കമ്മിറ്റി കണ്‍വീനര്‍ എം.എസ്. ബെഞ്ചമിന്‍, പിടിഎ പ്രസിഡന്റുമാരായ ഷീജ സന്തോഷ്, യു.എച്ച.് ഷാജഹാന്, ഒഎസ്എ പ്രസിഡന്റ് പോള്‍ തേറുപറമ്പില്‍, സീനിയര്‍ ടീച്ചര്‍മാരായ ടി.ജെ. ജാന്‍സി, കെ.പി. ലിറ്റി, സ്കൂള്‍ ലീഡര്‍മാരായ ലിനറ്റ് ലിജോമോന്, ഫാത്തിമാതു, പി.എ. ഫിഥാ, സ്റ്റാഫ് സെക്രട്ടറിമാരായ ആശ ജി. കിഴക്കേടത്ത്, എം.എല്‍. ഷാലിനി, ഈ വര്‍ഷം വിരമിക്കുന്ന ബിന്ദു തോമാസ് എന്നിവര്‍ സംസാരിച്ചു.
മുകുന്ദപുരം പബ്ലിക് സ്കൂൾ
നടവരമ്പ്: ലഹരി വിമുക്ത സന്ദേശത്തോടെ സംഘടിപ്പിച്ച മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികാഘോഷം കെഎഫ്ആര്‍ഐ ചീഫ് സയന്റിസ്റ്റ് ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു.
മണപ്പുറം എജ്യുക്കേഷന്‍ കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്റ്് വി.പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, വൈസ് പ്രിന്‍സിപ്പല്‍ ആശ വര്‍ഗീസ്, ഫിഡല്‍ രാജ്, ജോ പോള്‍ അഞ്ചേരി, ഡാവിഞ്ചി സുരേഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന്, വാര്‍ഡംഗം രേണുക സജി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് എന്നിവര്‍ പ്രസംഗിച്ചു.
വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ സ്കൂൾ
കൊരട്ടി: വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ എൽപി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക രക്ഷകർതൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ റവ.ഡോ. പോൾ മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ.രാജു മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ വി.കെ. കൃഷ്ണൻ എൻഡോവ്മെന്റുകൾ വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി അഗസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി ഡേവീസ്, പ്രധാനാധ്യാപിക ജിജി പൗലോസ്, സ്റ്റാഫ് സെക്രട്ടറി ജിജി ജോർജ്, തിരുമുടിക്കുന്ന് പള്ളി ട്രസ്റ്റി ബെന്നി പോൾ വല്ലൂരാൻ, ഒഎസ്എ പ്രസിഡന്റ് ജോയ് ജോൺ, സ്കൂൾ വികസന സമിതി പ്രസിഡന്റ് വറീത് കണ്ടംകുളത്തി, പി.ടി.എ. പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലിജോ ജോസ്, എം.പി.ടി.എ. പ്രസിഡന്റ് ജയ്മോൾ മധു, സ്കൂൾ ലീഡർ അമേയ ലിജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ
കൊരട്ടി: ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.പി. ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ എൻഡോവ്മെന്റ്് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രമണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.പി. ഷീബ, സുവർണ ജൂബിലി ആഘോഷസമിതി ചെയർപേഴ്സനും മുൻ പഞ്ചായത്ത് അംഗവുമായ ഷിമ സുധിൻ, പിടിഎ പ്രസിഡന്റ് അനുഷ പ്രജിൻ, എംപിടിഎ പ്രസിഡന്റ്് ഗ്രീഷ്മ അനിൽ, സ്കൂൾ ലീഡർ എസ്.ബി. സഹർഷ്, അധ്യാപക പ്രതിനിധികളായ പി.ഗായത്രി, ശീതൾ എം.ജോസ് എന്നിവർ പ്രസംഗിച്ചു.
നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ
ചാലക്കുടി: നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസിന് യാത്രയയപ്പ് നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ്് പ്രതിനിധി ആൻമേരി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, ബിപിസി ലിജൊജോസ്, കോടശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോയി, വാർഡ് മെമ്പർ പ്രിയ ബാബു, സി.സിജി ജോർജ്, കെ. ഫിജി ജോർജ്, എ. സ്നേഹലത, ഒഎസ്എപ്രസിഡന്റ് കെ.ആർ. സജിത് കുമാർ, രവി ചിറ്റിയത്ത്, സ്കൂൾ ലീഡർ മിലേഖ ബിനു, പിടിഎ പ്രസിഡന്റ്് വിജില ശ്രീനു എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസ് മറുപടി പ്രസംഗം പറഞ്ഞു.
National
ന്യൂഡൽഹി: കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമൂഹത്തിൽ ദുർബലരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ വിദ്യാർഥികൾക്ക് അയൽപക്ക സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രവേശനത്തിനായി 25 ശതമാനം സീറ്റുകൾ നീക്കി വയ്ക്കാൻ സ്കൂളുകൾ ബാധ്യസ്ഥമാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട 25 ശതമാനം കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളും സ് പെഷൽ സ്കൂളുകളും സൗജന്യവിദ്യാഭ്യാസം നൽകണമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള നിയമത്തിലെ 12 (1) (സി) വകുപ്പും കോടതി ആവർത്തിച്ചു.
കുട്ടികൾക്ക് വീടിനടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ വേണമെന്നാണു ചട്ടം. ഇത്തരം സ്കൂളുകളെയാണ് അയൽപക്ക സ്കൂൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം ലഭ്യമാക്കി സ്കൂളുകളിൽ പ്രവേശനം നൽകുകയെന്നത് ദേശീയ ദൗത്യമായി കാണണം. അറിവില്ലായ്മ നിമിത്തം ഇത്തരം അവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടരുതെന്നും അതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പിന്നാക്കവിഭാഗത്തിൽ തന്റെ കുട്ടിക്ക് പ്രവേശം നേടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ കുട്ടി അപേക്ഷ നൽകിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ആവശ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.
National
സിംല: ഹിമാചൽപ്രദേശിലെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മൊബൈൽ ഫോണിനു സന്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു.
നഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു നിരോധനം. അധ്യാപകർക്ക് സ്റ്റാഫ് റൂമിലോ ബാഗിലോ ഫോൺ സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ ഗാലറി, പ്രോഗ്രാം മാനേജ്മെന്റ് സ്റ്റുഡിയോ ഉൾപ്പെടെ ആധുനികസൗകര്യങ്ങൾ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്കു കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
International
വിയന്ന : പതിനാലിനു താഴെയുള്ള പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്ന നിയമം ഓസ്ട്രിയൻ പാർലമെന്റ് പാസാക്കി.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. ലിംഗനീതിയും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പരന്പരാഗത മുസ്ലിം വസ്ത്രങ്ങളായ ഹിജാബ്, ബുർഖ തുടങ്ങിയവ പെൺകുട്ടികൾ സ്കൂളിൽ ധരിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.
2020ൽ ഓസ്ട്രിയൻ സർക്കാർ പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി ഈ നിയമം അസാധുവാക്കി.
Editorial
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്‍പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനും വിവിധ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമയച്ചത്. സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു.
ഇന്ദിരാഗാന്ധി എയർപോർട്ട്, ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്കൂൾ, കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയ തുടങ്ങിയ സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമയച്ചിട്ടുള്ളത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ചയും വിവിധ സ്കൂളുകൾക്ക് നേരെ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ഇരുപതോളം സ്കൂളുകളിൽ ഇ- മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സ്കൂളുകളിൽ സ്ഫോടക വസ്തുകൾ വച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.