Kerala
കൊച്ചി: കൊച്ചിയില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര്‍ ഫ്ളെയിംസ് ഭാരത് ഗ്യാസ് ഏജന്‍സിയിലെ മാനേജര്‍ രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.
മാനേജര്‍ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല്‍ എന്ന പ്രതിയെ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര്‍ രാജേഷ് തോപ്പുംപടി പോലീസില്‍ പരാതി നല്കി.
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിര്‍ത്തി ഏജന്‍സി തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്‍സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഏജന്‍സിയിലെ ഡെലിവറി ബോയ്യെ ഇയാള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് നല്‍കിയിരുന്നില്ല.
Kerala
കൊച്ചി: എറണാകുളത്ത് ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍ ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനി, ഗ്യാസ് ഏജന്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഉപഭോക്താക്കള്‍ പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്‍സികള്‍ 25 ശതമാനത്തോളം വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, വാണിജ്യ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള്‍ ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം.
National
ലക്നൗ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു. ഭൂഷന് കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ 66 കാരൻ എട്ടു മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന് മരിച്ചു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന ബഹുനില പാർപ്പിടസമുച്ചയത്തിലായിരുന്നു സംഭവം.
എല്ലാവരും റംസാനിലെ ആദ്യദിനം നോന്പാരംഭത്തിനു മുന്‍പായുള്ള ഭക്ഷണം തയാറാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നു.
കഴിഞ്ഞ മാസം കറാച്ചിയിലെ മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 70 പേർ മരിച്ചിരുന്നു.
Kerala
വൈക്കം: ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ കംപ്രസ്ഡ് പ്രകൃതി വാതകം (സിഎൻജി) ചോർന്നു. വാഹന ഡ്രൈവർ മോഹൻരാജ് ചോർന്ന സിലിണ്ടർ എംസീൽ ഉപയോഗിച്ച് അടച്ച് അപകട സാഹചര്യമൊഴിവാക്കി. വൈക്കം ഉല്ലലയിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
വൈക്കത്തുനിന്നു അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം തടസപ്പെടുത്തിയ ശേഷം സിലിണ്ടർ കയറ്റിയ വാഹനം റോഡരികിലെ തണലുള്ള ഭാഗത്തേക്ക് നീക്കിയിട്ടു.
ചേർത്തലയിൽനിന്നു തലയോലപ്പറമ്പിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുകയായിരുന്നു. ചേർത്തലയിൽനിന്ന് ടെക്നീഷ്യർമാരെത്തി തകരാർ പരിഹരിച്ച് അപകട സ്ഥിതി ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു.