തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യണ്‍ യുഎസ് ഡോളർ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്.
അമേരിക്ക, യുകെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിവിധ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാന്പത്തിക ഫോറത്തിൽനിന്നു കേരളം നിക്ഷേപം സമാഹരിക്കുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
രാംകി ഇൻഫ്രാസ്ട്രക്ചർ 6,000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ്റ്റൈനബിലിറ്റി 1,000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് 100 കോടി (സാന്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് 1,000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് 5,000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി 1,000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് 1,000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് 10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ 1,300 കോടി, കാനിസ് ഇന്റർനാഷണൽ 2,500 കോടി (എയ്റോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി 1,000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. 67 കന്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലെ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. താത്പര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് അഞ്ചംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി.വിഷ്ണുരാജ്, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരാണു കേരളസംഘത്തിൽ ഉണ്ടായിരുന്നത്.