വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനസോട്ടയിൽ ഡേകെയർ സെന്ററിൽ വച്ച് ഭാര്യയെയും ഏഴ് വയസുള്ള മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. സംഭവസമയത്ത് ഡേകെയറിൽ മറ്റ് കുട്ടികളും ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു സ്ഥലത്ത് ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.
മിനിസാപോളീസിലെ ഹോപ്കിൻസിൽ ദമ്പതികൾ നടത്തിയിരുന്ന ഡേകെയറിൽ വച്ചാണ് സംഭവം നടന്നത്. ഡേകെയറിലേക്ക് കുട്ടിയെ കൊണ്ടുവന്ന രക്ഷകർത്താവാണ് മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്.
ഡേകെയറിലുണ്ടായിരുന്ന മറ്റ് ആറ് കുട്ടികൾക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഹോപ്കിൻസിന് സമീപം ബേൺസ്വില്ലെയിൽ ഒരു സ്ത്രീയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2019 മുതൽ ലൈസൻസോടെ പ്രവർത്തിച്ചുവരുന്ന ഡേകെയറാണിത്. കഴിഞ്ഞ വർഷങ്ങളിലെ പരിശോധനകളിലെല്ലാം ഇത് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.