ഇരിങ്ങാലക്കുട: ജീരകസോഡയ്ക്കകത്തു ചത്ത പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഡ നിര്‍മാണ കമ്പനി പൂട്ടി സീല്‍ ചെയ്തു.
വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിവട്ടത്തെ റബര്‍ കമ്പനിയില്‍ സോളാര്ജോലിക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്.
ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് എന്ന സോഡനിര്മാണ യൂണിറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെതുടര്‍ന്ന് യൂണിറ്റ് അടപ്പിച്ചു. മേഖലയിലെ കടകളിൽ ഇവര്‍ വിതരണം നടത്തിയ സോഡകളും തിരിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യവിഭാഗം ഓഫീസര്‍ എം. ബര്ഷാന, അസിസ്റ്റന്റ് ഓഫീസര്‍ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രാത്രിസമയത്തു കഴുകി വയ്ക്കുന്ന കുപ്പികളില്‍ രാവിലെയാണ് സോഡ നിറയ്ക്കുക. ഈ സമയം പാമ്പ് കുപ്പിക്കുള്ളില്‍ കയറിയതാണെന്നാണു നിഗമനം. സോഡ നിര്‍മാണ കമ്പനിയുടെ പിറകുവശം കാടു പിടിച്ചുകിടക്കുന്നതിനാല്‍ തണുപ്പുതേടി പാന്പ് കമ്പനിയിലേക്കു കയറിയതാകാനാണു സാധ്യതയെന്നു പറയുന്നു.
ഏഴു ദിവസത്തിനകം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യവിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമേ സോഡ നിര്‍മാണ യൂണിറ്റ് തുറക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും വിവിധ ഹോട്ടലുകളിലും ബേക്കറി കടകളിലും പരിശോധന നടത്തി.