തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാൻ കെഎസ്ഇബി.
കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമടക്കം ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തിയതിൽ വ്യാപകമായ പരാതി ഉയർന്നതിനു പിന്നാലെ നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5200 മെഗാവാട്ടിലെത്തിയിരുന്നു. നിലവിലെ ലഭ്യതയേക്കാൾ ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ കുറവ് നേരിട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൂട് വർധിച്ചതിനെ തുടർന്ന് ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയവയുടെ ഉപയോഗം കൂടിയതും വൈദ്യുതി വാഹനങ്ങളുടെ രാത്രി ചാർജിങ്ങും ഉപയോഗം ഉയർത്തിയതായാണ് ബോർഡിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽനിന്ന് ഏകദേശം 1650 മെഗാവാട്ടും, കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും, ഹ്രസ്വകാല കരാറുകളിലൂടെ ഏകദേശം 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യകതയിലെ അപ്രതീക്ഷിത വർധനയ്ക്കനുസരിച്ച് വിപണിയിൽനിന്ന് അധിക വൈദ്യുതി ലഭ്യമാകാത്തതാണ് നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗത്തിനു ശേഷം വ്യക്തമാക്കി.
സൗരോർജ ഉത്പാദനം വർധിച്ചിട്ടും അതിന്റെ സംഭരണശേഷി പരിമിതമാണെന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ആവശ്യത്തിനായി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. കാസർകോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പദ്ധതികൾ വേഗത്തിലാക്കാനും ഫ്ളോട്ടിംഗ് സോളാർ പദ്ധതികൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കാനുള്ള നിയമപോരാട്ടവും തുടരുകയാണ്. സെപ്റ്റംബർ മധ്യത്തോടെ നിലവിലെ ചില വൈദ്യുതി കൈമാറ്റ ബാധ്യതകളിൽ ഇളവും ഒക്ടോബർ ആദ്യം മുതൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതിയും ലഭ്യമാൻ കഴിയുമെന്നും ഇതോടെ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.