ന്യൂഡൽഹി: ആവശ്യമെങ്കിൽ നീണ്ട യുദ്ധത്തിന് ഇന്ത്യ പൂർണമായും തയാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തിവച്ചതാണെന്നും പാക്കിസ്ഥാനെതിരായ നീണ്ട യുദ്ധത്തിന് തയാറായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ഡൽഹിയിൽ എഎൻഐ വാർത്താ ഏജൻസി സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിൽ മന്ത്രി രാജ്നാഥ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ 72 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കാം. പക്ഷേ, അതിനുപിന്നിലെ തയാറെടുപ്പുകൾ വളരെ നീണ്ടതായിരുന്നു. ആവശ്യമെങ്കിൽ നീണ്ട യുദ്ധം നേരിടാൻ പൂർണമായും തയാറാണ്.
നമ്മുടെ ആക്രമണശേഷി, സംഭരണശേഷി, തദ്ദേശീയ ആയുധങ്ങളുടെ വിശ്വാസ്യത ഇവയെല്ലാം പ്രതിരോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അണ്വായുധ ആക്രമണ ഭീഷണിയിൽ ഇന്ത്യ ഭയപ്പെട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ ആക്രമിച്ചവരെയാണ് ഓപ്പറേഷൻ സിന്ദൂറിൽ കൃത്യമായി ലക്ഷ്യം വച്ചത്.
കഴിവുകൾ കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷൻ നിർത്തിയത്. സ്വമേധയാ സ്വന്തം നിബന്ധനകളിലാണു നിർത്തിയത്.
ആവശ്യമെങ്കിൽ ഒരു നീണ്ട യുദ്ധത്തിനു പൂർണമായും തയാറായിരുന്നു. ആവശ്യമുള്ള സമയങ്ങളിൽ പെട്ടെന്നു ശേഷി വികസിപ്പിക്കാനുള്ള കഴിവ് മുന്പത്തേക്കാൾ കൂടുതൽ ഇന്ത്യയ്ക്കുണ്ടെന്ന് പ്രതിരോധമന്ത്രി വിശദീകരിച്ചു.
പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ അവസാനിപ്പിച്ചതു താനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.