ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിന്‍റെ ഹീറോയായ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ് ചുക് സഫ്ദർജംഗ് ആശുപത്രിയിലെ തറയിൽ കിടന്നു പ്രതിഷേധിക്കുന്ന വീഡിയോ വൈറലായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള രൂക്ഷമായ വാക്കുതർക്കത്തിനൊടുവിലാണ് അദ്ദേഹം തറയിൽ കിടന്നു പ്രതിഷേധിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്.
അദ്ദേഹം മേദാന്ത ആശുപത്രിയിലേക്കു മാറാൻ ശ്രമിച്ചതോടെയാണ് തർക്കം ഉടലെടുത്തതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി വാംഗ് ചുക് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും യുട്യൂബിലും പങ്കുവച്ച ദൈർഘ്യമുള്ള ഒരു വീഡിയോയിലുള്ള ഉള്ളതാണ് ഈ ദൃശ്യങ്ങൾ.
അറസ്റ്റ് ചെയ്യൂ
നിരാഹാര സമരത്തിനിടെ അവർ തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നതു വീഡിയോയിൽ കേൾക്കാം. "അവരോട് എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ, എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ, അറസ്റ്റ് ചെയ്യൂ. എന്‍റെ നിരാഹാര സമരത്തിന്‍റെ 20-ാം ദിവസം മൂന്ന് മണിക്കൂറോളം എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? നിങ്ങളെല്ലാവരും എന്നെ ഉപദ്രവിക്കുകയാണ്. മാനസിക സമ്മർദം കാരണം ഞാൻ മരിക്കുകയാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും' ഇങ്ങനെ രൂക്ഷമായി പ്രതികരിച്ച അദ്ദേഹം വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. "ദയവായി തുറക്കൂ, ഞാൻ പോവുകയാണ്. എന്നെ അറസ്റ്റ് ചെയ്യൂ. എന്തുകൊണ്ടാണ് നിങ്ങൾ നിർബന്ധിക്കുന്നത്. ഇത് പീഡനമാണ്. എന്നെ അറസ്റ്റ് ചെയ്യൂ, അറസ്റ്റ് ചെയ്യൂ. എവിടെ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തടയാം, രാജ്യം മുഴുവൻ ഇതറിയട്ടെ' പുറത്തുപോകുന്നതിൽനിന്നു തടഞ്ഞതിനെത്തുടർന്നാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
തറയിൽ കിടന്നു പ്രതിഷേധം
തർക്കം രൂക്ഷമായതിനെ അദ്ദേഹം ആശുപത്രി തറയിൽ കിടന്നു പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അനുയായികൾ ഇതു പകർത്തുമ്പോൾ, "ചിത്രങ്ങൾ എടുക്കൂ, നിങ്ങളുടെ ഫോൺ ആരാണ് പിടിച്ചെടുക്കുന്നതെന്നു നോക്കാമെന്ന് അദ്ദേഹം പറയുന്നതും കേൾക്കാം. ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ സഹായികളിൽ ഒരാളുടെ കൈയിൽനിന്ന് ആരോ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.
വാംഗ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയും രോഷം പ്രകടിപ്പിക്കുന്നതു കാണാം. തറയിൽ കിടക്കുമ്പോൾ, കോടതിയുടെ ഉത്തരവിനെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും വാംഗ് ചുക് ആവർത്തിച്ചു പറയുന്നു.