തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ദേശാഭിമാനി റെസിഡന്‍റ് എഡിറ്റർ എം. സ്വരാജ്. വി.എസിന്‍റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും സ്വരാജ് പറഞ്ഞു.
വി.എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. "കള്ളൻ വിജയൻ' എന്ന ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു.
നാലു പേജുള്ള ഞായറാഴ്ച പതിപ്പിന്‍റെ ആദ്യ പേജിലാണ് വി.എസിനെ അനുസ്മരിക്കുന്ന കെ.വി. സുധാകരന്‍റെ ലേഖനമുള്ളത്. അവസാന പേജും വി.എസിനെക്കുറിച്ചാണ്. വാരാന്തപ്പതിപ്പ് അച്ചടിച്ച് ഇന്നത്തെ പത്രത്തോടൊപ്പം വിതരണം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്.
സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടില്ലെന്ന് ഇന്നത്തെ പത്രത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ അർഥം വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്നല്ല. നാളത്തെ പത്രത്തോടൊപ്പം വാരാന്തപതിപ്പ് ഉണ്ടാകും. ഇന്ന് അച്ചടിക്കാൻ കഴിയാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളുമാണെന്നും സ്വരാജ് വ്യക്തമാക്കി.