തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവന് നഷ്ടപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ ഇനി മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കേണ്ട. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാര്‍ഗരേഖ തയാറാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും.
വന്യജീവി ആക്രമണങ്ങളില്‍ മരണം സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരത്തെച്ചൊല്ലി പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങളും തര്‍ക്കങ്ങളും ഉണ്ടാകുന്നതും, സംസ്കാര ചടങ്ങുകള്‍ വൈകുന്നതും ഒഴിവാക്കാന്‍ കൃത്യമായ മാര്‍ഗരേഖ രൂപീകരിക്കുന്നതു സഹായിക്കും. നേരത്തേ ഓരോ സംഭവത്തിലും നഷ്ടപരിഹാരം നല്കാന് പ്രത്യേക മന്ത്രിസഭാ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാത്ത കേസുകളില്‍ വര്‍ഷങ്ങളോളം നഷ്ടപരിഹാരം വൈകുന്നതും പതിവായിരുന്നു. സംഭവം നടന്നതു റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോ എന്നതിനെച്ചൊല്ലി വനം-റവന്യു വകുപ്പുകള്‍ തമ്മിലുണ്ടാകുന്ന സാങ്കേതിക, നിയമ തര്‍ക്കങ്ങള്‍ നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വലിയ കാലതാമസത്തിനും കാരണമാകാറുണ്ട്.