തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിക്കും.
ഇതു കൂടാതെ കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 10,000 ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും. ബജറ്റിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സഹകരണ മേഖലയെ ശക്തമായി തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ ലഹരി ശൃംഖലയെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ നയരാഹിത്യത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അവരുടെ നയമല്ല മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ സർക്കാരിന്റെ നയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.