ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. റെയിൽവേയിൽനിന്നു വിരമിച്ച 74കാരനെയും ഭാര്യയെയും ഏഴു ദിവസത്തോളം ഡിജിറ്റൽ അറസ്റ്റിൽ നിർത്തി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം നടന്ന ചെങ്കോട്ട സ്ഫോടനക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ വർഷം നവംബർ 23നായിരുന്നു സംഭവം. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വയോധികനെ ഫോണിൽ ബന്ധപ്പെട്ടത്.
നവംബർ പത്തിനുണ്ടായ ചെങ്കോട്ട സ്ഫോടനത്തിന് ഫണ്ട് ചെയ്തത് നിങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ഏഴു ദിവസത്തോളം ഇവരെ ഡിജിറ്റൽ അറസ്റ്റിലാക്കി. ഇതിനിടെ വാട്സാപ് വഴി വ്യാജ രഹസ്യ കരാറിലും ഒപ്പുവയ്പിച്ചു.
ഡിജിറ്റൽ അറസ്റ്റ് നടത്തി കുറച്ചു ദിവസങ്ങൾക്കുശേഷം അന്വേഷണം ഏകദേശം പൂർത്തിയായെന്നും ഫണ്ടിന്റെ ഉറവിടം പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റവാളികൾ ഇവരെ ധരിപ്പിച്ചു. ദമ്പതികളുടെ പണം ആർബിഐ അംഗീകൃതമായ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണമെന്നും പരിശോധനയ്ക്കുശേഷം ഇവ തിരികെ നൽകുമെന്നുമായിരുന്നു തട്ടിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചത്. ഇതേത്തുടർന്ന് രണ്ടു ഘട്ടങ്ങളിലായി 30 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
തുടർന്ന് ആർബിഐ ഗവർണറുടെ സീൽ പതിച്ച വ്യാജ വെരിഫിക്കേഷൻ ലെറ്ററും തട്ടിപ്പുകാർ ഇവർക്കു നൽകി. പണം കൈമാറിയതിനുശേഷം തട്ടിപ്പുകാർ ഇവരുടെ കോളുകൾ എടുക്കുന്നത് നിർത്തിയതോടെയാണു കബളിക്കപ്പെട്ടെന്ന കാര്യം ദമ്പതികൾക്കു മനസിലാകുന്നത്.
ഡിസംബർ ഒന്പതിന് രജിസ്റ്റർ ചെയ്ത കേസിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി ഒരു പ്രതിയെ പിടികൂടി.
തട്ടിയെടുത്തു മാറ്റിയ പണം പിന്തുടർന്ന പൊലിസ്, ‘ശ്രീ ബാലാജി ട്രാക്ടർ’എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണു തുക പോയതെന്ന് കണ്ടെത്തി. തുടർന്ന് അക്കൗണ്ട് ഉടമയായ ഹരിയാന ഫത്തേഹാബാദ് സ്വദേശി സുനിൽ സിംഗ്ലയെ കേസിൽ പ്രതിചേർത്തു. ഈ അക്കൗണ്ട് വഴി ആറിലധികം സൈബർ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട 30 ലക്ഷത്തിൽ 12 ലക്ഷം രൂപ വീണ്ടെടുത്ത് ദമ്പതികൾക്ക് തിരികെ നൽകാൻ പൊലിസിനു കഴിഞ്ഞു.