Movies
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണ് ഈ അവസരമെന്നാണ് ഉണ്ണി കുറിച്ചത്.
പാലർമെന്റിന് മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ സന്തോഷം അറിയിച്ചത്.
‘ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.
വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു.’
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.
National
ബെളഗാവി: മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി അധികാരത്തർക്കം നിലനിൽക്കുന്ന കർണാടകയിലെ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഇന്നലെ വിളിച്ചുചേർത്ത അത്താഴവിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ഒരു സംഘം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു.
സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ വസതിയിലായിരുന്നു വിരുന്ന്. ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, സമീർ അഹമ്മദ് ഖാൻ, എം.സി. സുധാകർ, എം.എസ്, പൊന്നണ്ണ, നസീർ അഹ്മദ് എന്നിവരാണു പങ്കെടുത്ത മറ്റു പ്രമുഖർ. അതേസമയം, അവർ ഒന്നിച്ചുകൂടുന്നതിൽ തെറ്റില്ലെന്നും താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും, വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
ഒരാഴ്ച മുൻപ്, ശിവകുമാറിന്റെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് ജനപ്രതിനിധികൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. ഇവ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനാണെന്നും അല്ലെന്നും വാദമുണ്ട്
National
ബെലഗാവി: കർണാടകയിൽ അധികാരത്തർക്കം മുറുകുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷം ഇന്നലെ അത്താഴവിരുന്ന് നടത്തി. ശിവകുമാറും ഏതാനും മന്ത്രിമാരുമുൾപ്പെടെ മുപ്പതിലധികം എംഎൽഎമാരാണു യോഗം ചേർന്നത്.
മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മൻകൽ വൈദ്യ, ഡോ. എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബണ്ടിസിദ്ധഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേഷ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക്കുമാർ റായ്, കെ.വൈ. നഞ്ചെഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹവുമായി അടുപ്പമുള്ള മന്ത്രിമാരും എംഎൽഎമാരും ബെലഗാവി നോർത്ത് മുൻ എംഎൽഎ ഫിറോസ് സേട്ട് സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ശിവകുമാർ പക്ഷത്തിന്റെ യോഗം.
നേതാക്കൾ ഇതിനെ സാധാരണ അത്താഴവിരുന്നെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള തർക്കമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
ബെലഗാവി: അത്താഴത്തിൽ രാഷ്ട്രീയമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. താൻ അത്താഴവിരുന്നിൽ പങ്കെടുത്തത് തികച്ചും വ്യക്തിപരമായിരുന്നെന്ന് ശിവകുമാർ പറഞ്ഞു.
“സഹപ്രവർത്തകർ പലപ്പോഴും അനൗപചാരികമായി അത്താഴവിരുന്നുകൾക്ക് ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തേക്കാൾ മര്യാദയുടെ പേരിലാണ് ഞാൻ അവയിൽ പങ്കെടുക്കുന്നത്. സുഹൃത്തുക്കൾ സ്നേഹപൂർവം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വിളിച്ചാൽ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും’’-ശിവകുമാർ ചോദിച്ചു.
ബെലഗാവി: അധികാരത്തർക്കവുമായി ബന്ധപ്പെട്ട് തന്നെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാധ്യമങ്ങൾ അനാവശ്യമായി കഥമെനയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരും വിളിച്ചിട്ടില്ല, അനാവശ്യ ചോദ്യമാണ് ചോദിക്കുന്നത്. ഹൈക്കമാൻഡ് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാണ് ഡിസംബർ 19ന് ഹൈക്കമാൻഡ് വിളിപ്പിച്ചോയെന്ന് ചോദിക്കുന്നത്?-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അധികാരത്തർക്കം മുറുകുന്നതിനിടെ, നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനു ശേഷം സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.