ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. നിരവധി തവണ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും ഉള്ളടക്കം നീക്കംചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്ന് എക്സ് പോസ്റ്റിൽ ദിപ്കെ കുറിച്ചു.
ദിപ്കെയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. പിന്നാലെ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. നിലവിൽ ഞങ്ങളുടെ ഒരു പ്ലാറ്റ്ഫോമിലേക്കും ആക്സസ് ഇല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഇനിയുള്ള ഏതൊരു പോസ്റ്റും കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനകളായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപയ്ൻ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടായതായി വധഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ദിപ്കെ പറഞ്ഞു. സംഘടനയ്ക്കെതിരേ കൂട്ടായ ആക്രമണമാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ച ഉണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു. സർക്കാരിന്റെ പരാജയം മൂലം വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലും മന്ത്രിക്കെതിരേ നടപടിയുണ്ടായില്ല. എന്നാൽ ന്യൂ ഇന്ത്യയിൽ, ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടതിന് കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ നടപടിയെടുക്കുന്നു-അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ സിജെപി വെബ്സൈറ്റിൽ 10 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. എല്ലാത്തരം നടപടികളും സ്വീകരിച്ചിട്ടും പ്രസ്ഥാനം വലുതായിക്കൊണ്ടിരിക്കുകയാണ്. കോക്ക്രോച്ച് ജനതാ പാർട്ടി ഒരുതരത്തിലുള്ള പ്രതിഷേധത്തിനും ആഹ്വാനം നൽകിയിട്ടില്ല.
സംഘടനയെ മുഴുവനായും പൈശാചികവത്കരിക്കാൻ സർക്കാർ ഒരു വിഷയം കിട്ടാൻ കാത്തിരിക്കുകയാണ്. എല്ലാ കോക്രോച്ചുകളും സമാധാനപരമായും ജാഗ്രതയോടെയും തുടരണമെന്ന് അഭ്യർഥിക്കുന്നതായി സിജെപി എക്സ് പോസ്റ്റിൽ പറഞ്ഞു.