തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സകിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.മുരളീധരൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാറാണ് ചികിത്സ കിട്ടാതെ മരിച്ചത്. രോഗിക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട രോഗിയെ ഒപി ക്യൂവിൽ നിർത്തിച്ചതിനെതിരെ ആശുപത്രിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവം വൻ വിവാദമായതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.