ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ വധുവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഖത്തിമ പട്ടണത്തിലെ ഇസ്ലാം നഗർ പ്രദേശത്താണ് സംഭവം.
സംഭവത്തെത്തുടർന്ന്, രോഷാകുലരായ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും വരനെയും ബന്ധുക്കളെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്തു. ക്രമസമാധാനനില പാലിക്കാൻ മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം നഗറിൽ താമസിക്കുന്ന കോൺട്രാക്ടർ സാദിഖിന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
വിവാഹം ഉറപ്പിച്ചതു മുതൽ വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ആദ്യം സ്ത്രീധനമായി സ്കൂട്ടർ മതിയെന്ന് പറഞ്ഞു. പിന്നീട് ബൈക്ക് വേണമെന്നും അതിനുശേഷം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഇതിനിടെ മെഹർ തുകയെ ചൊല്ലിയും തർക്കമുണ്ടായി. വധുവിന്റെ കുടുംബം അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 21,000 രൂപയിൽ കൂടുതൽ പണം നൽകാൻ വരന്റെ കുടുംബം വിസമ്മതിച്ചു.
ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സാദിഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സാദിഖിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ ജനക്കൂട്ടം വരൻ മുഹമ്മദ് ആരിഫ്, സഹോദരൻ മുഹമ്മദ് ഖാലിദ്, സഹോദരി ഭർത്താവ് അതാ ഹുസൈൻ മറ്റ് അതിഥികൾ എന്നിവരെ ആക്രമിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു.
ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വിവാഹ ഹാളിന്റെ മേൽകൂരയിൽ കൂടിയാണ് പലരും പുറത്തിറങ്ങിയത്. ഇതിനിടെ മേൽകൂരയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞ ഖതിമ കോട്വാലി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.