അർധരാത്രിയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിച്ചത്. യൂണിയൻ ജായ്ക്ക് താഴ്ത്തി ത്രിവർണ പതാക ഉയർത്തുമ്പോൾ രാജ്യം ഒരു കലാപത്തിന്റെ നടുവിലേക്ക് എറിയപ്പെടുകയായിരുന്നു. രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ഇന്ത്യയിൽ തുടരാനാഗ്രഹിച്ചവരും പാക്കിസ്ഥാനിൽ പോകാൻ ഉത്സാഹിച്ചവരും നടത്തിയ പലായനവും ഒപ്പം നടന്ന വർഗീയ ലഹളകളും ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മാനുഷിക ദുരന്തത്തിലേക്കു ചെന്നെത്തി.
ഇങ്ങനെയൊരു തുടക്കം ഐശ്വര്യ പൂർണമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് യോജിച്ചതല്ല. പക്ഷേ, ഇന്ത്യക്ക് അപ്പോൾ വേറെ മാർഗം ഇല്ലായിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പകരം കിഴക്കൻ ബംഗാളിലെ നവഖാലിയിൽ വർഗീയ കലാപം അവസാനിപ്പിക്കാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പോകേണ്ടിവന്നു. ഇതെല്ലാമാണെങ്കിലും ജ്യോത്സ്യന്മാർ അശുഭമായി കരുതിയ അമാവാസിക്കു മുൻപ് ഭരണകൈമാറ്റം നടത്തി ഇന്ത്യ സ്വതന്ത്രഭരണത്തിനു തുടക്കമിട്ടു.
ജഹാംഗീറിനു മുന്നിൽ
സാമ്പത്തികമായും ഇന്ത്യ അന്നു വളരെ ദുർബലമായിരുന്നു. അഥവാ ബ്രിട്ടീഷ് ഭരണം ഇന്ത്യയെ തീർത്തും ദുർബലമാക്കി. 1615-17ൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ മുമ്പിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധി സർ തോമസ് റോ വന്നിട്ട് 330 വർഷത്തിനു ശേഷമാണ് ബ്രിട്ടൻ ഇന്ത്യ വിട്ടത്. റോ വരുമ്പോൾ ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമൻ രാജാവ് മാത്രം. ജഹാംഗീർ ചക്രവർത്തിയും. 19-ാം നൂറ്റാണ്ടിന്റെ നാലാം പാദം വരെ കാത്തിരുന്നിട്ടാണ് ബ്രിട്ടീഷ് രാജാവിനു ചക്രവർത്തിപദം ഉണ്ടായത്. സൂററ്റിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഗോഡൗണിനു സംരക്ഷണവും രാജ്യം മുഴുവനും ഇംഗ്ലീഷുകാർക്കു വ്യാപാരകുത്തകയും ചോദിച്ചു വന്ന റോയ്ക്ക് കുത്തകാവകാശം കിട്ടിയില്ല. പിന്നീടു മുഗൾ ഭരണകൂടം ദുർബലമായി. ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗളയെ 1757ലെ പ്ലാസി യുദ്ധത്തിൽ കുതന്ത്രങ്ങളിലൂടെ തോൽപിച്ച കമ്പനി സേനാധിപൻ റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് ഭരണത്തിനു തുടക്കമിട്ടു. ഒരു നൂറ്റാണ്ടിനു ശേഷം കമ്പനിയെ മാറ്റി ബ്രിട്ടൻ നേരിട്ടു ഭരണം തുടങ്ങി. ആ വാഴ്ചയാണ് 1947 ഓഗസ്റ്റ് 14ന് അവസാനിച്ചത്.
അന്ന് 25 ശതമാനം
സർ റോ ഗുജറാത്തിൽ കപ്പലിറങ്ങുമ്പോൾ ആഗോള ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 25 ശതമാനം ഇന്ത്യയുടെ സംഭാവനയായിരുന്നു (ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ ആംഗൂസ് മാഡിസന്റേതാണ് ഈ കണക്ക്). ലൂയി മൗണ്ട് ബാറ്റൺ പ്രഭു 1947ൽ ഇന്ത്യാ വൈസ്രോയ് സ്ഥാനത്തുനിന്നു മാറുമ്പോൾ അതു നാലു ശതമാനം മാത്രമായി. അതാണു ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയോടു ചെയ്തത്. മുഗൾഭരണകാലത്തും അതിനുമുമ്പും സമൃദ്ധമായിരുന്ന ഒരു രാജ്യത്തെ ചൂഷണം ചെയ്തു ദരിദ്രമാക്കി. നമ്മുടെ വസ്ത്രകയറ്റുമതി മേഖലയെ നശിപ്പിച്ച് ബ്രിട്ടീഷ് തുണിമില്ലുകളെ വളർത്തി. ഇന്ത്യയിലെ ധാതുദ്രവ്യങ്ങളും മറ്റു വിഭവങ്ങളും ഇംഗ്ലണ്ടിലേക്കു കടത്തി അവിടെ വിലപ്പെട്ട ഉത്പന്നങ്ങളാക്കി മാറ്റി ലാഭം കൊയ്തു.
ബ്രിട്ടീഷ് താത്പര്യത്തിനു വേണ്ടി ഇന്ത്യയെ രണ്ടു ലോകയുദ്ധങ്ങളിൽ പങ്കാളിയാക്കി. വലിയ ആൾനാശവും സാമ്പത്തിക നഷ്ടവും ഇന്ത്യക്കുണ്ടായി. വിശാലമായ രാജ്യത്തു ജനങ്ങൾക്കു വേണ്ടത്ര ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കാൻപോലും 200 വർഷത്തെ കോളണിവാഴ്ച സഹായിച്ചില്ല. 1947നു മുമ്പുള്ള മൂന്നുവർഷം 44 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നു.
ഭാഗധേയവുമായി കൂടിക്കാഴ്ച
ഈ പശ്ചാത്തലത്തിലാണ് ആ അർധരാത്രി ഇന്ത്യ “ഭാഗധേയവുമായുള്ള കൂടിക്കാഴ്ച (Tryst with Destiny)” നടത്തുന്നത്. മൂന്നു മാസത്തിനു ശേഷം നവംബർ 26ന് ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി ഇന്ത്യയുടെ പ്രഥമബജറ്റ് അവതരിപ്പിച്ചു. ഓഗസ്റ്റ് 15 മുതൽ 1948 മാർച്ച് 31 വരെയുള്ള ഇടക്കാല ബജറ്റ്. വരവ് 171.15 കോടി രൂപ. ചെലവ് 197.39 കോടി രൂപ. അധിക നികുതി ചുമത്തൽ എട്ടു കോടി. നികത്താത്ത കമ്മി 24.59 കോടി. രാജ്യത്തിന്റെ ബാക്കി നിൽപ് കടം 2531 കോടി രൂപ. വിദേശനാണ്യ ശേഖരം 1600 കോടി രൂപ. സർക്കാരും സ്വകാര്യമേഖലയും ഒന്നിച്ചു പ്രവർത്തിക്കുന്ന മിശ്ര സമ്പദ്ഘടനയാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നു ചെട്ടി ആ ബജറ്റിൽ പറഞ്ഞു.
ആറാമത്തെ സമ്പദ്ഘടന
അവിടെനിന്ന് 2026-27ലേക്ക് എത്തുമ്പോൾ രാജ്യം 53.47 ലക്ഷം കോടി രൂപ വലുപ്പമുള്ള ബജറ്റാണു നടപ്പാക്കുന്നത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്ഘടന. മൊത്തം ജിഡിപി 393 ലക്ഷം കോടി രൂപ (4.15 ലക്ഷം കോടി ഡോളർ). ഇരുപതാണ്ടു കൂടി കഴിയുമ്പോൾ വികസിതരാജ്യം എന്ന വിശേഷണം കിട്ടാനുള്ള ശ്രമത്തിലാണു രാജ്യം. ഇതു സ്വപ്നം കാണാൻ തക്ക വിധം 80 വർഷം കൊണ്ടു നമ്മൾ വളർന്നു.ഈ വളർച്ചയിൽ രണ്ടു ഘട്ടങ്ങൾ ഉണ്ട്. 1991നു മുൻപും പിൻപും. ഇന്ത്യ സാമ്പത്തിക വളർച്ചയുടെ യാത്രാപഥം തിരിച്ചുവിട്ട വർഷമാണ് 1991. കുവൈറ്റ് യുദ്ധവും തുടർന്നുണ്ടായ വിദേശനാണ്യ പ്രതിസന്ധിയും സ്വർണം പണയം വയ്ക്കലും ചരിത്രം തിരുത്തിക്കൊണ്ടുള്ള മൻമോഹൻ സിംഗിന്റെ ബജറ്റും എല്ലാവരും ഓർക്കുന്നു. അതിനു പിന്നിലൊരു ആഗോള സാഹചര്യം ഉണ്ട്.
ശീതയുദ്ധകാലത്ത്
സത്യത്തിൽ 1947 മുതലുള്ള ഇന്ത്യയുടെ വികസനപാതയെ നിർണയിച്ചതിൽ ആഗോള ശാക്തിക ബന്ധങ്ങൾക്കു വലിയ സ്ഥാനമാണുള്ളത്. പാശ്ചാത്യ ചേരിയും കമ്യൂണിസ്റ്റ് ചേരിയും ശീതയുദ്ധത്തിലായിരുന്ന കാലത്ത് ചേരിചേരായ്മയാണ് ഇന്ത്യ കൈക്കൊണ്ട രാഷ്ട്രീയവഴി. അതു കൂടുതൽ അവസരങ്ങളിലും സോവ്യറ്റ് യൂണിയന്റെ വശത്തേക്കു ചായുന്നതായിരുന്നു. 1950കളിലെ അമേരിക്കയുടെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയും ഔദ്യോഗിക സഹായങ്ങൾക്കു നയതന്ത്ര പിന്തുണ ആവശ്യപ്പെട്ടിരുന്ന സമീപനവും അടുപ്പം കുറച്ചു.
സാമ്പത്തിക രംഗത്തു മിശ്ര സമ്പദ്ഘടന എന്നു പ്രഖ്യാപിച്ചെങ്കിലും 1955ലെ ആവഡി എഐസിസി സമ്മേളനം “സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹ”സൃഷ്ടിയാണു നയം എന്നു വ്യക്തമാക്കി. ഘനവ്യവസായങ്ങളും റെയിൽവേയും വൈദ്യുതിയും കൽക്കരിയും ഖനനവും ലൈഫ് ഇൻഷ്വറൻസും വ്യോമഗതാഗതവും സർക്കാർ നടത്തിപ്പിലും ലൈസൻസ് അടിസ്ഥാനത്തിൽ ഉപഭോക്തൃ ഉത്പന്ന വ്യവസായങ്ങളും വ്യാപാരവും സ്വകാര്യ നടത്തിപ്പിലും എന്നതായി നയം. ക്രമേണ പെട്രോളിയം വ്യവസായവും ഭൂരിപക്ഷം ബാങ്കുകളും ജനറൽ ഇൻഷ്വറൻസും ദേശസാത്കരിക്കപ്പെട്ടു. “ലൈസൻസ് പെർമിറ്റ് രാജ്” മത്സരം ഇല്ലാതാക്കി ദരിദ്രരാജ്യത്തുനിന്നു കൊള്ളലാഭം ചോർത്താൻ വരുന്നവർ എന്ന കണ്ണോടെയാണു ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യ കണ്ടത്. ഇറക്കുമതിക്കു പകരം സ്വദേശി ഉപയോഗിക്കാൻ ജനത്തെ നിർബന്ധിച്ചു. അതു രാജ്യത്തെ ഉത്പാദനത്തിന്റെയും ഉത്പന്നങ്ങളുടെയും നിലവാരം മോശമാകുന്നതിൽ എത്തി. കയറ്റുമതി വിപണിയിൽ മത്സരിക്കാൻ രാജ്യം മടിച്ചു.
1962ലെ ചൈനീസ് ആക്രമണവും 1965ലെ പാക്ക് ആക്രമണവും 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവും രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർത്തു. 1965-67 കാലത്തെ നീണ്ട വരൾച്ചയും രാജ്യത്തെ ദുർബലമാക്കി.
വിസ്മയമായി ഹരിതവിപ്ലവം
എങ്കിലും 1960കളുടെ പകുതിയോടെ ഉത്പാദനക്ഷമത കൂടിയ പുതിയ ഗോതമ്പ്, നെല്ല് എന്നിവ ഉപയോഗിച്ചു ഹരിതവിപ്ലവത്തിലേക്കു രാജ്യം പ്രവേശിച്ചു. ഭക്ഷ്യധാന്യ ഇറക്കുമതി വേണ്ടാത്ത നിലയിലേക്ക് 1980കളുടെ ആദ്യം രാജ്യം എത്തി. പത്തു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യ ഭക്ഷ്യധാന്യ കയറ്റുമതി രാജ്യമായി മാറി. ജനസംഖ്യ വർധിക്കുന്ന ഇന്ത്യയിൽ ഭക്ഷണം കിട്ടാതെ ദശലക്ഷങ്ങൾ 1970കളിൽ ചാകാൻ പോകുന്നു എന്നു ചിത്രീകരിച്ചാണ് പോൾ ഏർലീഹ് “ദ പോപ്പുലേഷൻ ബോംബ്” എന്ന പുസ്തകം 1968ൽ പുറത്തിറക്കിയത്. ഏർലീഹിന്റെ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. പക്ഷേ എഴുപതുകളിൽ ഇന്ത്യ പട്ടിണിയിലായില്ല, ക്രമേണ ധാന്യ കയറ്റുമതിക്കാരുമായി.
1991നു മുൻപുള്ള കാലം “ഹിന്ദു വളർച്ച നിരക്കിന്റെ” കാലമായിരുന്നു (മൂന്നു മൂന്നര ശതമാനം വളർച്ച) എന്നു പരിഹസിക്കുന്നവർ ഈ വലിയ മാറ്റം കാണുന്നില്ല. ലോക ജനതയുടെ 18 ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ട രീതിയിൽ കൃഷിയും ജലസേചനവും വളർത്തിയത് ചൈനയ്ക്കുപോലും അന്നു സാധിക്കാത്ത കാര്യമാണ്.
മൂലധനത്തിന്റെ സ്വതന്ത്രയാത്ര
1989ൽ ബർലിൻ മതിൽ തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്ത സമയത്താണ് ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങിയത്. ശീതയുദ്ധം തീർന്നതോടെ ലിബറൽ ജനാധിപത്യത്തിന് എതിരായ ശക്തികൾ നിഷ്പ്രഭമായി. കാപ്പിറ്റലിസ്റ്റ് സിദ്ധാന്തങ്ങൾ വിജയിച്ചു. മൂലധനത്തിന്റെ സ്വതന്ത്ര യാത്രയും അതിരുകളില്ലാത്ത വ്യാപാരവും വരുന്ന കാലത്തേക്ക് ഇന്ത്യയും എടുത്തു ചാടിയതാണ് 1991ൽ കണ്ടത്.
ഇറക്കുമതി നിയന്ത്രണങ്ങളും തീരുവയും കുറച്ചു. വിദേശ മൂലധനത്തെ സ്വാഗതം ചെയ്തു. മൂലധന വിപണിയെ സ്വതന്ത്രമാക്കി. “ലൈസൻസ്, പെർമിറ്റ് രാജ്” അവസാനിപ്പിച്ചു. കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി. നികുതി നിരക്കുകൾ കുറച്ചു. മൂലധനത്തിന്റെയും സംരംഭകരുടെയും “മൃഗീയാവേശം” ഇന്ത്യയെ ഉയർന്ന വളർച്ചയുടെ തലത്തിലേക്ക് ഉയർത്തി.