കടുത്തുരുത്തി: ഏറെ നാളുകളായുള്ള ഓമല്ലൂര്‍ നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. “വീ കാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷ’’നാണ് നാട്ടുകാരുടെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങിയത്.
2024 ഏപ്രിലില്‍ ഓമല്ലൂര്‍ നിവാസികള്‍ തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോകുന്ന എംവിഐപി കനാല്‍ വൃത്തിയാക്കി പരിസരം സൗന്ദര്യവത്കരിച്ചു കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്നതിനായി രൂപീകരിച്ച ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് രണ്ടുവര്‍ഷം പൂര്‍ത്തിയാകാനിരിക്കേ ത്രിതല പഞ്ചായത്തുകളുടെയും സ്വകാര്യവ്യക്തികളുടെയും സഹകരണത്തോടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയത്.
മന്ത്രി റോഷി അഗസ്റ്റിന്, സന്തോഷ് ജോര്‍ജ് കുളങ്ങര, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയില്‍ നടത്തിയ നാലു ദിവസം നീണ്ട “സമ്മര്‍ ഗ്രീന്‍-2025’’ ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റ് മാഞ്ഞൂരില്‍ ആദ്യത്തേതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ പരിപാടിയായിരുന്നു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025 വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപയുടെ ഓപ്പണ്‍ ജിമ്മിന്റെ പണികള്‍ ഇതോടകം പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ചുള്ള കിഡ്സ് പാര്‍ക്കിന്റെ പണികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാവും.
മാഞ്ഞൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപ അനുവദിച്ച് കനാല്‍ വശങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനായി ആവിഷ്കരിച്ച കയര്‍ ഭൂവസ്ത്രം പതിക്കുന്ന പണികളും പൂര്‍ത്തിയായി.
പദ്ധതി പ്രദേശത്തെ പരിസര ശുചീകരണത്തിന് ജില്ലാ പഞ്ചായത്ത് 2025ല്‍ 15 ലക്ഷം രൂപ വകയിരുത്തി കനാല്‍ റോഡിന്റെ വശങ്ങളില് ടൈലുകള്‍ വിരിച്ചു മനോഹരമാക്കി. വയോജനങ്ങള്‍ക്ക് വിശ്രമ സൗകര്യത്തിനുള്ള പദ്ധതിയുടെയും പണികള്‍ ഈ മാസം പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പുരോഗമിക്കുകയാണ്.
ഫൗണ്ടേഷന്റെയും പരിസരവാസികളുടെയും സഹകരണത്തോടെയുള്ള ചാരുബെഞ്ച് സ്ഥാപിക്കൽ, കനാല്‍ വശങ്ങളിലെ പുല്‍ത്തകിടി നിര്‍മാണം, ഓപ്പണ്‍ ജിമ്മിനിടയില് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും ഉടന്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം സമ്മര്‍ ഗ്രീന്‍-2026 ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റ് നടത്താനും ഫൗണ്ടേഷൻ ശ്രമിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 1.25 കിലോമീറ്റര്‍ പ്രദേശം സൗന്ദര്യവത്കരിച്ചു കനാല്‍ ടൂറിസം സാധ്യമാക്കാനാണ് ഫൗണ്ടേഷന് ലക്ഷ്യമിടുന്നത്.
കനാലില്‍ നീരൊഴുക്ക് സുഗമമാകുന്പോൾ ഇറക്കുന്നതിന് കുട്ടികള്‍ക്കായുള്ള ഫൈബര്‍ വള്ളങ്ങള്‍ തയാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കനാല്‍ പരിസരത്ത് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
വരുംവര്‍ഷങ്ങളില്‍ ശലഭോദ്യാനം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. മാസത്തില്‍ രണ്ടു ഞായറാഴ്ച കനാല്‍ ശുചീകരണ പ്രവൃത്തികള്‍ ഫൗണ്ടേഷന് അംഗങ്ങള്‍ നടത്തുന്നുണ്ട്. കുറുപ്പന്തറയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്വദേശികളും പ്രവാസികളും വ്യാപാരികളുമടങ്ങുന്ന ഒരു വലിയ സമൂഹത്തിന്റെ പിന്തുണയോടെയാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ.
Tags : nattu vishesham Omallur's dream