സ്പെയിനിന്റെ വിജയം ആഘോഷിക്കുന്ന ആരാധകർ .
കോഴിക്കോട്: ഒറ്റ രാത്രികൊണ്ട് സ്പെയിന് ആരാധകരായി മാറിയവര്‍. അര്‍ജന്റീനയുടെ പതനത്തില്‍ പോര്‍ച്ചുഗല്‍, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് ആരാധകരുടെ പ്രതികാര ആഹ്ളാദം. കണ്ണീരണിഞ്ഞ് അര്‍ജന്റീന ആരാധകര്‍.
പടക്കവും കൊട്ടുംകുരവയുമായി വിജയം കാത്തിരുന്ന അര്‍ജന്റീന ആരാധകര്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇന്നലെ പുലര്‍ച്ചെ ലോകകപ്പ് ഫുട്ബോള്‍ മത്സരം കഴിഞ്ഞപ്പോള്‍. മെസി ഗോള്‍ അടിക്കും, അര്‍ജന്റീന ജയിക്കും...ആരാധകര്‍ സ്വപ്നം കണ്ടതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി.
മെസിയെ പ്രതീക്ഷിച്ച് തലമൊട്ടയടിക്കുമെന്നും മീശ വടിക്കുമെന്നുമെല്ലാം പന്തയംവച്ചവര്ക്ക് ഇത് വാക്കു പാലിക്കാനുള്ള സമയമാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരെ കൂടാതെ കണ്ണൂരില്‍ നിന്നും മലപ്പുറത്തുനിന്നുമെല്ലാം ആളുകള്‍ പുതിയപാലത്തും ബീച്ചിലുമൊരുക്കിയ ബിഗ് സ്ക്രീനുകളില്‍ കളി കാണാനെത്തിയിരുന്നു. പലരും ബീച്ചിലും മറ്റും കറങ്ങി രാവിലെയാണ് നഗരം വിട്ടത്.
കോഴിക്കോട് ബീച്ചില്‍ സന്ധ്യയ്ക്കു തന്നെ സ്ത്രീകളടക്കമുള്ളവര്‍ ബിഗ് സ്ക്രീ നിന്റെ മുമ്പില്‍ ഇരിപ്പുറപ്പിച്ചിരുന്നു. സമയം കളയാന്‍ ഗാനമേളയും വിവികലാപരിപാടികളും അരങ്ങേറി. കടല കച്ചവടക്കാരുടെ ഈണത്തിലുള്ള വാചകമടിയും കൂടിയായപ്പോള്‍ ലോകകപ്പ് ആവേശം അത്യന്തം ആവേശത്തിലായി.
അര്‍ജന്റീന ഫൈനലില്‍ എത്തിയതിന്റെ ആവേശത്തിലാണ് അര്‍ജന്റീന ജഴ്സിയണിഞ്ഞ് ആരാധകന് കൂട്ടത്തോടെ ബിഗ് സ്ക്രീനുകള്‍ക്കു മുന്നിലെത്തിയത്. ബ്രസീല്‍ ഫൈനല്‍ കാണാതെ പുറത്താകുകയും അര്‍ജന്റീന ഫൈനലില്‍ എത്തുകയും ചെയ്തതോടെ ആരാധകരും ചേരി തിരിഞ്ഞ് കൊമ്പുകോര്‍ത്തിരുന്നു.
അതേസമയം, ഫൈനലില്‍ എതിരാളിയായി സ്പെയിന് എത്തിയതോടെ ഒറ്റ രാത്രികൊണ്ട് സ്പെയിന് ആരാധകരായും മാറിയവര്‍ കോഴിക്കോട്ട് ഉണ്ട്.
ഫൈനലില്‍ മെസിയും അര്‍ജന്റീനയും തോല്ക്കണേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ച ബ്രസീല്‍ ആരാധകരുമുണ്ട്. ബ്രസീല്‍ ആരാധകരില്‍ തന്നെ ഒറ്റ ദിവസം കൊണ്ട് സ്പെയിന് ആരാധകരായവരും ഏറെ.
ലോകകപ്പ് ഫൈനലില്‍ എത്തിയെന്നതാണ് അര്‍ജന്റിന ആരാധകരുടെ ആകെയുള്ള ആശ്വാസം.
മിക്ക ആരാധകരുടെയും പ്രതികരണത്തില്‍ അതുണ്ടായിരുന്നു. മെസി ഗോളടിക്കാത്തതും മെസിയുടെ അവസാന ലോകകപ്പ് ആണെന്നതും ആരാധകരുടെ നിരാശയുടെ ആഴം കൂട്ടി. ഒരു വീട്ടില്‍ തന്നെ പല ടീമുകളുടെ ആരാധകരുണ്ട്.
ഇതില്‍പെട്ട അര്‍ജന്റിന ആരാധകര്‍ മണിക്കൂറുകള്‍ വൈകിയാണ് ആരുടെയും ശ്രദ്ധയില്‍പെടാതെ ഇന്നലെ വീടണഞ്ഞത്.
അത്രത്തോളം വൈകാരികമായി ഫുട്ബോളിനെ സ്നേഹിച്ചവര്‍ക്ക് അര്‍ജന്റിനയുടെ പരാജയം കനത്തതായിരുന്നു.
Tags : Nattuvishesham DistrictNews