ജാംനഗർ: ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാക്ടറിക്കുള്ളിൽ. സയനൈഡ് നൽകി കൊന്നശേഷമാണ് ഫാക്ടറിക്കുള്ളിൽ കുഴിച്ചിട്ടത്. ജാംനഗറുകാരൻ ജിഗ്നേഷ് മവാഡിയയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.
സഹോദരന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് വർഷത്തിനു ശേഷം മൃതദേഹം കണ്ടെടുത്തത്. ജിഗ്നേഷ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു വിവരം. ജോലി ചെയ്യുന്നിടത്ത് ഫോണ് ലഭ്യമല്ലെന്നും ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്നും ഭാര്യ പ്രത്വി എല്ലാവരോടും പറഞ്ഞിരുന്നു.
എന്നാൽ ജിഗ്നേഷിന്റെ ബന്ധു ഓസ്ട്രേലിയയിലേക്ക് പോകുന്നുവെന്നും അഡ്രസ് വേണമെന്ന് പറഞ്ഞപ്പോൾ ഭാര്യ ഒഴിഞ്ഞുമാറിയതോടെ കുടുംബത്തിന്റെ സംശയം കൂടി. തുടർന്ന് ജിഗ്നേഷിന്റെ സഹോദരൻ അശോക് മവാഡിയ പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിവീഴുമെന്ന് ഉറപ്പായതോടെ പ്രത്വിയും കാമുകൻ നീലേഷും എല്ലാം തുറന്നു പറഞ്ഞു.
നിലേഷും പ്രത്വിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ഏഴു വർഷം മുൻപ് ജിഗ്നേഷ് പ്രത്വിയെ വിവാഹം ചെയ്തു. കാമുകനൊന്നിച്ച് ജീവിക്കാൻ പ്രത്വി ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചു. ദരേദിലെ വ്യവസായ മേഖലയിൽ മദ്യപിക്കാനെന്ന വ്യാജേന നീലേഷും സുഹൃത്ത് ബൽറാമും ജിഗ്നേഷിനെ വിളിച്ചുവരുത്തി മദ്യത്തിൽ സയനൈഡ് കലക്കി കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്നുറപ്പാക്കിയശേഷം പാട്ടത്തിനെടുത്ത ഫാക്ടറിക്കത്ത് 12 അടി താഴ്ച്ചയുള്ള കുഴിയിൽ മൃതദേഹം കുഴിച്ചിട്ടു. മുകളിൽ കോണ്ക്രീറ്റ് ചെയ്ത ശേഷം മടങ്ങി. പോലീസ് പരിശോധനയിൽ കുഴിക്കകത്തുനിന്നു തലയോട്ടിയടക്കം മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മൂവരേയും അറസ്റ്റ് ചെയ്തു.