Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving

ജീവന്‍ വേണേല്‍ മാറിക്കോ! ടിപ്പര്‍ ലോറികള്‍ പാഞ്ഞുവരുന്നുണ്ട്

കൊല്ലം: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ എന്നത് ഇന്ന് കേരളത്തിലെ റോഡുകളില്‍ നിത്യേന കേള്‍ക്കുന്ന ഒരു പേടിപ്പെടുത്തുന്ന വാര്‍ത്തയായി മാറിയിരിക്കുന്നു. റോഡ് സുരക്ഷയെയും ജനങ്ങളുടെ ജീവനെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് ടിപ്പര്‍ ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും.

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചത് അവസാനത്തെ ഉദാഹരണമാണ്.

അമിതവേഗവും സമയം പാലിക്കലും

ക്വാറികളില്‍നിന്നും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍നിന്നും കൂടുതല്‍ ട്രിപ്പുകള്‍ ഓടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കും എന്നതിനാല്‍, ഡ്രൈവര്‍മാര്‍ പലപ്പോഴും അമിതവേഗത്തെ ആശ്രയിക്കുന്നു.

നിയമലംഘനങ്ങള്‍

മിക്കപ്പോഴും അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഭാരം കയറ്റുന്നതാണ് ടിപ്പര്‍ ലോറികള്‍ നടത്തുന്ന നിയമലംഘനങ്ങളില്‍ കൂടുതല്‍. അമിത ഭാരം കയറ്റുന്നതുമൂലമും ടോറസിന്റെ ബാലന്‍സ് തെറ്റുന്നതും സാങ്കേതികത്തകരാറുമാണ് മിക്ക അപകടങ്ങളുടെയും മൂല കാരണം. മണലും മറ്റ് നിര്‍മാണ സാമഗ്രികളും മൂടിയിടാതെ പൊതുനിരത്തിലൂടെ പായുന്നതും സര്‍വസാധാരണമായ കാഴ്ചയാണ്.

ഡ്രൈവിംഗിലെ അശ്രദ്ധയും തളര്‍ച്ചയും

അപകടങ്ങളുണ്ടാവുന്നതിന്‍റെ പ്രധാന കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. അതിന്‍റെ പ്രധാന കാരണം ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ്. പലപ്പോഴും ലോഡിനനുസരിച്ചാണ് ഡ്രൈവര്‍മാരുടെ പ്രതിഫലം. അക്കാരണത്താല്‍ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു.

റോഡുകളുടെ അവസ്ഥ

വീതികുറഞ്ഞതും തിരക്കേറിയതുമായ കേരളത്തിലെ റോഡുകളില്‍ വലിയ ടിപ്പര്‍ ലോറികള്‍ വേഗത്തില്‍ പായുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ പോലും സമയം ലഭിക്കാറില്ല.

ജില്ലയിലെ ടിപ്പറിന്‍റെ നിയന്ത്രണം

സ്‌കൂളുകളുടെയും കോളജുകളുടെയും സുഗമമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ: 8:30 മുതല്‍ 10 വരെയും വൈകുന്നേരം 3:30 മുതല്‍ 4:30 വരെയും ജില്ലയില്‍ ടിപ്പര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല. കൂടാതെ ഈ സമയങ്ങളല്‍ ടിപ്പര്‍ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ഭാരവാഹനങ്ങളും നിരത്തിലിറങ്ങാന്‍ പാടില്ല. ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തുന്ന പരിശോധനകള്‍ പേരില്‍ മാത്രമൊതുങ്ങുന്നതും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.

Latest News

Corehub Up