കൊമ്പനാട്: വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലൂടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പായുന്ന ടിപ്പർ ലോറികൾ ജനജീവിതത്തിന് ഭീഷണിയാകുന്നതായി പരാതി. അമിതവേഗതയിലും ഭാരത്തിലും, നമ്പർ പ്ലേറ്റുകൾ മറച്ചുവച്ചും പുക പടർത്തിയും പായുന്ന ലോറികൾ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചെട്ടിനട കവലയിൽ ടിപ്പർ ലോറി ഇടിച്ച് കോച്ചേരി എലിയാസ് എന്ന വയോധികൻ മരണപ്പെട്ടത് പ്രദേശവാസികളെ വലിയ രോഷത്തിലാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് പാറമടകളിൽനിന്നുള്ള ലോറികളാണ് ഈ റോഡിലൂടെ പോകുന്നത്. ഇതിനു പുറമെ വനത്തിനോട് ചേർന്ന് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ പാറമടയ്ക്ക് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പാണംകുഴി, ചെട്ടിനട ജംഗ്ഷനുകളിൽ എഐ കാമറകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കണമെന്ന് ജന സംരക്ഷണ സമിതി കൺവീനർ റോയി പോൾ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്, കോടനാട് വികസന സമിതി പ്രസിഡന്റ് റാഫേൽ ആറ്റുപുറം, സെക്രട്ടറി സുനിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Tags : nattu vishesham Tipper trucks driving