വീസ്ബാഡൻ: തന്റെ പ്രണയിനിയെ സ്കൂളിലെത്തിക്കാൻ ഒരു കൗമാരക്കാരൻ നടത്തിയ അതിസാഹസം ഒരു നാടിനെത്തന്നെ മുൾമുനയിലാക്കി. പതിനാലുകാരിയായ കാമുകി ബസ് കാത്തുനിന്നു കയറി വിഷമിക്കേണ്ടെന്നു കരുതിയാകും അവളെ സ്കൂളിലെത്തിക്കാൻ ഒരു ബസ് തന്നെ പയ്യൻ കൊണ്ടുവന്നു. കാമുകൻ കൊണ്ടുവന്ന ബസിൽ അവൾ കയറി.
പിന്നെ ഒരു പറക്കലായിരുന്നു വീസ്ബാഡനിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കാൾസ്റൂഹെയിലേക്ക്. തിരക്കേറിയ റോഡിലൂടെ ബസുമായി ഇരുവരും പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മയിൻസ് സ്വദേശിയായ പതിനഞ്ചുകാരനായിരുന്നു കഥയിലെ നായകൻ.
വെള്ളിയാഴ്ച പുലർച്ചെ വീസ്ബാഡനിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ ഡിപ്പോയിൽനിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്ധനം പൂർണമായും നിറച്ചിരുന്ന ബസ് കാണാതായത് രാവിലെ ആറോടെയാണ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ, പതിവായി എത്തുന്ന ഡ്രൈവർമാരിൽ ആരെങ്കിലും മാറി കൊണ്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്ന അധികൃതർ. എന്നാൽ, ഉച്ചയായിട്ടും ബസിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പന്തുകേടു തോന്നിയ അധികൃതർ പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കാൾസ്റൂഹെ പോലീസ് പട്രോളിംഗ് സംഘം ബസ് കണ്ടെത്തിയിരുന്നതായി ഡോയ്ഷെ വെല്ലെ റിപ്പോർട്ട് ചെയ്തു.
ബലപ്രയോഗം കൂടാതെ വാതിൽ തുറന്ന കുട്ടി, ഒരു മാസ്റ്റർ കീ ഉപയോഗിച്ചാണ് വണ്ടി സ്റ്റാർട്ട് ചെയ്തതെന്നു പറയുന്നു. 14 വയസുകാരിയായ കാമുകിയെ കാൾസ്റൂഹെയിലുള്ള സ്കൂളിൽ എത്തിക്കുന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.
പെൺകുട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കിലോമീറ്ററോളമാണ് കുട്ടി ബസ് ഓടിച്ചെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കേടുപാടുകൾ കൂടാതെ അധികൃതർക്കു കൈമാറി. ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ പിന്നീടു രക്ഷിതാക്കൾക്കു വിട്ടുനൽകി.