Kerala
കൊച്ചി: പരാതിക്കാരന് പണം തിരികെ നല്‍കിയതോടെ മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക കേസ് ഒത്തുതീര്‍പ്പിലേക്ക്. അഭിഭാഷക ചെലവ് ഉള്‍പ്പെടെയുള്ള തുക ആദി പരാതിക്കാരന് മടക്കിനല്കിയതോടെ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മെന്റലിസം പരിപാടി നടത്തിപ്പിനായി പണം കൈപ്പറ്റിയശേഷം നിക്ഷേപത്തുകയും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്നു കാണിച്ച് ഇന്തോനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന മറൈന്‍ ഡ്രൈവ് ബ്ലൂ ക്രഷ് ടവറില്‍ താമസിക്കുന്ന വി.ജെ. മാത്യു (ബെന്നി) വാഴപ്പിള്ളില്‍ ആണ് ആദിക്കും സംവിധായകന് ജിസ് ജോയി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവര്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവം വാര്‍ത്തയായതിനു പിന്നാലെ ആദിയടക്കമുള്ളവര് ഒത്തുതീര്‍പ്പിനായി വിളിച്ചതായി പരാതിക്കാരന് പറഞ്ഞു. ഇതോടെ ഇന്‍സോംനിയ എന്ന പരിപാടിയുടെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍നിന്നു വാങ്ങിയ 35 ലക്ഷം രൂപ തിരികെ നല്കിയാല് കേസ് പിന്‍വലിക്കാമെന്ന് അറിയിച്ചു.
ഇതേത്തുടര്‍ന്ന് കോടതിച്ചെലവടക്കം 37 ലക്ഷം രൂപ ആദി മടക്കിനല്കിയെന്നും പരാതിക്കാരന് വ്യക്തമാക്കി. കേസ് ഒഴിവാക്കാനുള്ള നടപടികളും അഭിഭാഷകന് മുഖേന ആരംഭിച്ചു. എഫ്ഐആര്‍ റദ്ദാക്കുന്നതിന് സംയുക്തമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് പറഞ്ഞു.
Sports
കോൽക്കത്ത: ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാൻ പുറത്ത്. ബിസിസിഐ നിർദേശ പ്രകാരം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീം സ്ക്വാഡിൽനിന്ന് പുറത്താക്കിയതായി ഇന്നലെ അറിയിച്ചു. 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഏക താരമായിരുന്നു മുസ്താഫിസുർ റഹ്മാൻ.
അതേസമയം, കോൽക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അനുവാദം ബിസിസിഐ നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദു മതവിശ്വാസികൾക്കു നേരെ നടക്കുന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും റിപ്പോർട്ടുണ്ട്.
ദുബായിൽ നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.20 കോടി രൂപയ്ക്കാണ് 30കാരനായ ഇടംകയ്യൻ പേസറെ കോൽക്കത്ത സ്വന്തമാക്കിയത്. പുതിയൊരു ആക്രമണോത്സുക ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഒരുക്കാനുള്ള കോൽക്കത്തയുടെ ശ്രമങ്ങൾക്ക് തിരിച്ചടികൂടിയാണ് നടപടി.
ആകാശ് ദീപ്, ശ്രീലങ്കയുടെ മതീഷ പതിരണ, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലുള്ള പ്രധാന താരങ്ങൾ. കാമറൂണ്‍ ഗ്രീനെയും മതീഷ് പതിരണയെയും വന്പൻ തുക നൽകിയാണ് കോൽക്കത്ത തന്ത്രം നടപ്പാക്കാൻ ടീമിലെത്തിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കുവേണ്ടിയാണ് മുസ്താഫിസുർ മുൻ സീസണുകളിൽ കളിച്ചത്. 2016 ഐപിഎൽ സീസണിൽ അരങ്ങേറിയ താരം ഇതുവരെ 60 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്.