വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിൽ യാത്ര കഠിനതരം. പലയിടത്തും അപകടക്കെണികളായി കുഴികളാണ്.
പാതയിലെ പ്രധാന ടൗണായ മുടപ്പല്ലൂർ ടൗണിലെ പൊടിശല്യമാണ് അതിരൂക്ഷം. മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ടൗൺഭാഗം മെറ്റലും പാറപ്പൊടിയും നിരത്തി ചെറിയ തോതിൽ ഉയർത്തി.
പിന്നീട് ടാറിംഗ് നടത്തിയില്ല. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൗൺ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. പൊടിശല്യംമൂലം പല കടകളും അടച്ചു. വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിനടുത്തും പൊടി തന്നെയാണ് വില്ലൻ.
പാതവക്കിലെ വീട്ടുകാർക്കും കച്ചവടക്കാർക്കും പൊടി വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇവിടേയും ടാറിംഗ് നടത്തിയിട്ടില്ല. പാതയിൽ മറ്റു പല ഭാഗങ്ങളിലുമുണ്ട് അപായക്കുഴികൾ.
മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂർ ടൗൺ.
എന്നാൽ ടൗൺ ജംഗ്ഷനിൽ വെള്ളക്കെട്ടും റോഡ് തകർച്ചയുമായി വളരെ ദുരിതത്തിലാണ് ജനങ്ങൾ. ടൗണിലെ തകർന് ഭാഗം റീടാറിംഗിനായി മെറ്റലും പാറപ്പൊടിയും നിരത്തി പിന്നീട് ടാറിംഗ് ചെയ്യാതിരുന്നതാണ് ടൗൺപ്രദേശം പൊടിയിൽ മുങ്ങാൻ കാരണമായിട്ടുള്ളത്.
ടൗണിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. ടാറിംഗ് നടത്തി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം.
ഈ ആവശ്യവുമായി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നടപടി ഉടനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൗണിലെ വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കണം.
ശാരദ ഗോപിനാഥ്,
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.