ചെന്നൈ: രണ്ടാഴ്ച നീണ്ട ഭിന്നതയ്ക്കൊടുവിൽ അണ്ണാ ഡിഎംകെയിൽ സമവായം. എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ 13 വിമത എംഎൽഎമാർ ഇന്നലെ പാർട്ടി തലവൻ എടപ്പാടി പളനിസ്വാമിയെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, വിമതനേതാവ് സി.വി. ഷൺമുഖം വിമതർക്കൊപ്പമുണ്ടായിരുന്നില്ല. എന്നാൽ ഷൺമുഖം തങ്ങൾക്കൊപ്പമുണ്ടെന്ന് വേലുമണി പറഞ്ഞു. പാർട്ടിയിൽ ഒരിക്കലും പിളർപ്പുണ്ടായിട്ടില്ലെന്നും അഭിപ്രായവ്യത്യാസമാണ് ഉണ്ടായതെന്നും വിമത പക്ഷം പറഞ്ഞു.
എടപ്പാടിയെ സന്ദർശിച്ചശേഷം വേലുമണിയും മുൻ മന്ത്രി ഡോ. സി. വിജയഭാസ്കറിനൊപ്പം തമിഴ്നാട് സ്പീക്കർ ജെ.സി.ഡി. പ്രഭാകറുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിൽ ഒറ്റ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് വേലുമണിയും വിജയഭാസ്കറും സ്പീക്കറെ അറിയിച്ചു.
തന്നെ പാർട്ടി വിപ്പായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കു നല്കിയ കത്ത് വിജയഭാസ്കർ പിൻവലിച്ചു. എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗവും സ്പീക്കർക്കു നല്കിയ പരാതി പിൻവലിച്ചു.
47 എംഎൽഎമാരാണ് അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ചത്. ഇവരിൽ 25 പേർ വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ചു. കഴിഞ്ഞ ദിവസം വേലുമണി പക്ഷത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു.