പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയിടുന്ന അയയിൽ നിന്നു ഷോക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചെവ്വാഴ്ച രാവിലെ ആറുമണിയോടെ മരണത്തിന് കീഴടങ്ങിയത്.
ജൂലൈ 24ന് രാധികയുടെ ഭർതൃമാതാവ് ശാരദ തുണി കഴുകി ഉണക്കാനിടാൻ അയയിൽ തൊട്ടപ്പോഴാണ് അപകടമുണ്ടായത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നു കെട്ടിവലിച്ച ഇരുമ്പ് കമ്പിയിലായിരുന്നു അയ നിർമിച്ചിരുന്നത്. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാധികയ്ക്കും ഷോക്കേറ്റത്. ഇത് കണ്ട് ഓടിയെത്തിയ അനുജന്റെ ഭാര്യ രേഷ്മ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെ അവർക്കും വൈദ്യുതാഘാതമേൽക്കുകയുണ്ടായി.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയും രാധികയും പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുകയായിരുന്നു. ഇതിൽ ശാരദ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരണമടഞ്ഞിരുന്നു. രേഷ്മയുടെ പരിക്കുകൾ നിസാരമായതിനാൽ അന്ന് തന്നെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
വീടിന്റെ പണി നടക്കുന്നതിനാൽ തൊട്ടടുത്ത താത്കാലിക ഷെഡ്ഡിൽ നിന്നു ഇലക്ട്രിക് വയർ ഉപയോഗിച്ച് വീടിനുള്ളിലേക്ക് കണക്ഷൻ എടുത്തിരുന്നു. ഈ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് പിന്നീട് അധികൃതർ കണ്ടെത്തിയിരുന്നു.