സൂററ്റ്: സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് എമർജൻസി എക്സിറ്റ് വാതിൽ തുറന്ന യാത്രക്കാരൻ പിടിയിൽ. ഹിതേന്ദ്ര മാനിയ എന്ന വ്യാപാരിയെയാണ് ഇൻഡിഗോ അധികൃതരും സിഐഎസ്എഫ് സേനയും ചേർന്ന് പുറത്തിറക്കി ദുമാസ് പോലീസിന് കൈമാറിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സൂററ്റിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-419 വിമാനത്തിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:20-ഓടെ വിമാനം യാത്രതിരിക്കാൻ ഒരുങ്ങുമ്പോഴാണ് എമർജൻസി വാതിൽ തുറന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എയർപോർട്ട് അധികൃതരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്ന്ന് 19എ സീറ്റിലിരുന്ന ഹിതേന്ദ്രയെ വിമാനത്തിൽ നിന്ന് ഇറക്കി ചോദ്യം ചെയ്യലിനായി പോലീസിന് കൈമാറി.
എന്നാൽ അബദ്ധത്തിലാണ് ഇത് സംഭവിച്ചതെന്നാണ് ഹിതേന്ദ്ര പോലീസിനോട് പറഞ്ഞത്. സീറ്റ് പിന്നിലേക്ക് ചാരിയിടാനായി ഹാൻഡിൽ വലിച്ച് നോക്കിയപ്പോൾ മാറിപ്പോയതാണെന്നും എമർജൻസി എക്സിറ്റിന്റെ വാതിലാണെന്ന് കരുതിയില്ലെന്നും ഇയാൾ വ്യക്തമാക്കി. അബദ്ധം മനസിലായ ഉടൻ തന്നെ കാബിൻ ക്രൂവിനെ വിവരമറിയിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകാനാണ് ഹിതേന്ദ്ര വിമാനത്തിൽ കയറിയത്. ഇയാളുടെ പ്രവർത്തിക്ക് പിന്നിൽ മനഃപൂർവമുള്ള എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഇൻസ്പെക്ടർ എം.വി. പട്ടേൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം യാത്ര തുടർന്നത്. അശ്രദ്ധമായി എമർജൻസി ഡോർ കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.