ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. "ഇത് എന്റെ കൂടെ പോന്നതാണ്" എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ.
കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന രീതിയിൽ സ്റ്റഫ് ചെയ്തെടുത്ത ഈ റാക്കൂൺ രൂപത്തിന് വിപണിയിൽ ഇപ്പോൾ വൻ ഡിമാൻഡാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഹാളണ്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഈ ഉത്പന്നം വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടയിലും ഓൺലൈൻ സൈറ്റുകളിലും ഉണ്ടായിരുന്ന ‘വിസ്കി റാക്കൂൺ’ രൂപങ്ങൾ മണിക്കൂറുകൾക്കകം പൂർണമായും വിറ്റുതീർന്നു.