മൂവാറ്റുപുഴ: അങ്കമാലി-എരുമേലി ശബരിപാതയിലൂടെ 2032ഓടെ ട്രെയിൻ ഗതാഗതസൗകര്യം ലഭ്യമാകുമെന്ന് ശബരിപാത ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന് ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ ബാബു പോള്‍.
അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെയും കാലടി റെയില്‍വേ സ്റ്റേഷന്റെയും പെരിയാര്‍ നദിക്കു കുറുകേയുള്ള പാലത്തിന്റെയും നിര്‍മാണം 2013ല്‍ പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
പദ്ധതിച്ചെലവിന്റെ 50 ശതമാനം തുകയായ 1,900 കോടി കിഫ്ബി മുഖേന കേരളം അനുവദിക്കാന്‍ ഭരണാനുമതി നല്‍കുകയും പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിനുള്ളില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ പദ്ധതിക്കാവശ്യമായ ഭൂമി നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത് റെയില്‍വേയ്ക്കു കൈമാറുന്നതിനുള്ള നടപടികളാണ് റവന്യു വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുള്ളത്.
കോട്ടയം ജില്ലയില്‍ ഈ ജോലി പൂര്‍ത്തീകരിക്കാന്‍ ഒന്നര വര്‍ഷമെടുത്തേക്കാം. ഭൂമി കൈമാറുന്നതനുസരിച്ച് റെയില്‍വേയുടെ നിര്‍മാണ വിഭാഗം പാത സ്ഥാപിക്കുന്നതിനും ആവശ്യമായ പാലങ്ങളുടെയും നിര്‍മാണം ആരംഭിക്കും.
അഞ്ചു വര്‍ഷത്തിനകം പാത കമ്മീഷന് ചെയ്യാനാകുംവിധം നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് റെയില്‍വേ നിര്‍മാണവിഭാഗം അറിയിച്ചിട്ടുള്ളതെന്നും ബാബു പോള്‍ പറഞ്ഞു.