തിരുവനന്തപുരം: 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നു തിരുവനന്തപുരത്ത് നടന്ന കർഷകസംഘടനാ പ്രതിനിധികളുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ മുന്നോട്ടു വയ്ക്കുന്ന സമീപനം വന്യജീവി മാനേജ്മെന്റ് എന്നതാണ്. നിയമ ഭേദഗതിയുടെ ഭാഗമായി വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുനൽകുന്ന പ്രത്യേക അധ്യായം കൂട്ടിച്ചേർക്കണമെന്നും കണ്വൻഷൻ അഭിപ്രായപ്പെട്ടു.
വനാതിർത്തി മേഖലയിലെ കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്ക് ഇടംനൽകുക, വന്യജീവി ആക്രമണ പ്രതിരോധം ഭരണകൂടത്തിന്റെ നിയമപരമായ ഉത്തരവാദിത്വമാക്കുക, പെട്ടെന്നുള്ള ന്യായമായ നഷ്ടപരിഹാരം, സംസ്ഥാനങ്ങൾക്കു ചിലയിനം ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ നിരവധി നിർദേശങ്ങളാണ് നിയമഭേദഗതിയിലുൾപ്പെടുത്താൻ കണ്വൻഷൻ നിർദേശിച്ചിട്ടുള്ളത്.