ബ്രസീലിയ: ഡെങ്കിപ്പനി, ചികുൻഗുനിയ, സിക്ക എന്നിവയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരേ വേറിട്ട പ്രതിരോധവുമായി ബ്രസീൽ. രോഗകാരികളായ പെൺകൊതുകുകളുടെ പ്രജനനം തടയാൻ ലബോറട്ടറിയിൽ പ്രത്യേകം വന്ധ്യംകരിച്ച ലക്ഷക്കണക്കിന് ആൺകൊതുകുകളെ തുറന്നുവിട്ടാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് പ്രതിരോധം തീർക്കുന്നത്.
കാർഷികമേഖലയിൽ കീടങ്ങളെയും ‘ഫ്രൂട്ട് ഫ്ലൈ’ പോലെയുള്ള ഈച്ചകളെയും തുരത്താൻ ഉപയോഗിച്ചിരുന്ന ‘സ്റ്റെറൈൽ ഇൻസെക്റ്റ് ടെക്നിക്’ എന്ന ശാസ്ത്രീയരീതിയാണ് കൊതുകുകൾക്കെതിരേയും ബ്രസീൽ വിജയകരമായി പ്രയോഗിക്കുന്നത്.
ഡ്രോണുകൾ വഴി ആകാശത്തുനിന്ന് ആക്രമണം
ഡെങ്കിപ്പനി പരത്തുന്ന ‘ഈഡിസ് ഈജിപ്തി’ ഇനത്തിൽപ്പെട്ട കൊതുകുകളെയാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന ആൺകൊതുകുകളെ റേഡിയേഷൻ വഴി പ്രജനനശേഷി ഇല്ലാത്തവയാക്കി മാറ്റുന്നു. തുടർന്ന് ഡ്രോണുകൾ ഉപയോഗിച്ച് നഗരപ്രദേശങ്ങൾക്കു മുകളിലൂടെ ഇവയെ വൻതോതിൽ പറത്തിവിടുകയാണ് ചെയ്യുന്നത്. ബ്രസീലിൽ ഇത്തരത്തിൽ കൊതുകുകളെ ഉത്പാദിപ്പിക്കുന്ന മൂന്നു ലബോറട്ടറികളാണു പ്രവർത്തിക്കുന്നത്.
കടിക്കില്ല, രോഗം പരത്തില്ല
മനുഷ്യരെ കടിക്കുന്നതും രോഗങ്ങൾ പരത്തുന്നതും പെൺകൊതുകുകൾ മാത്രമാണ്. ഇവയുടെ മുട്ടകൾ ശരിയായി വളരുന്നതിനും വിരിയുന്നതിനും പ്രോട്ടീനും അയണും അത്യന്താപേക്ഷിതമാണ്. ഇതിനായി മാത്രമാണ് ഇവ മനുഷ്യരെയും മറ്റു ജീവികളെയും കടിച്ച് രക്തം കുടിക്കുന്നത്. എന്നാൽ ലബോറട്ടറിയിൽ നിർമിക്കുന്ന ആൺകൊതുകുകൾ മനുഷ്യർക്കു ഭീഷണിയല്ല.
പ്രജനനശേഷിയില്ലാത്ത ഈ ആൺകൊതുകുകൾ പുറത്തുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയാതാകുന്നു. ഇതോടെ ഏതാനും ആഴ്ചകൾക്കുള്ളിൽ ആ പ്രദേശത്തെ കൊതുകുകളുടെ എണ്ണം 90 ശതമാനം വരെ കുറയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുതിയ പ്രതിരോധമാർഗം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.