ഏഴംകുളം: മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കേ അറ്റകുറ്റപ്പണികൾ നടത്താത്തതിനേത്തുടർന്ന് ഏഴംകുളം ഇടതുകര കനാൽ തകർച്ചാ ഭീഷണിയിൽ. കനാലിന്റെ തുടക്കഭാഗങ്ങളിലെ പാർശ്വഭിത്തികളിലെ കോൺക്രീറ്റ് പാളികൾ പലയിടത്തും പൂർണമായും പൊളിഞ്ഞുവീണ നിലയിലാണ്.
ഭിത്തികൾ തകർന്നത് കനാൽക്കരകളിൽ കനത്ത മണ്ണിടിച്ചിലിന് കാരണമാകുന്നുണ്ട്.
കാലവർഷം ശക്തമാകുന്നതോടെ കനാലിന്റെ വശങ്ങൾ കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. കനാലിൽ ചോർച്ചയുണ്ടായാൽ മഴക്കാലത്ത് കുത്തിയൊലിച്ചുവരുന്ന ചെളിവെള്ളം സമീപത്തെ കുടിവെള്ള കിണറുകളിലേക്ക് ഇറങ്ങുമെന്നും ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
പൊളിഞ്ഞുവീണ മണ്ണും ഇളകിക്കിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും നിലവിൽ പെരുച്ചാഴികളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്.
കനാൽക്കരയിലെ ഈ അവസ്ഥ കാരണം സമീപത്തെ വീടുകളിലും പരിസരങ്ങളിലും എലി ശല്യം അതിരൂക്ഷമായിട്ടുണ്ട്. വേനൽക്കാലത്ത് കനാലിലൂടെ വെള്ളം തുറന്നുവിടുന്നതിന് മുൻപോ, മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായിട്ടോ കനാൽക്കരകളിലെ കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഏഴംകുളത്തെ കനാലുകളുടെ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടത്തിയിട്ട് വർഷങ്ങളേറെയായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാലവർഷം കനക്കുന്നതിന് മുൻപായി കനാൽ അടിയന്തരമായി വൃത്തിയാക്കാനും തകർന്ന വശങ്ങൾ പുനർനിർമിക്കാനും ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.