ന്യൂഡൽഹി: ഏറെ വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ അടുത്തയാഴ്ച ആദ്യം പാർലമെന്റ് വീണ്ടും പരിഗണിച്ചേക്കും. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്കും പാസാക്കലിനുമാണ് ഇനി പരിഗണിക്കുക.
സ്വത്തുവകകൾ സ്ഥിരമായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന ബില്ലിലെ വിവാദ വ്യവസ്ഥകൾക്കെതിരേ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിൽ കേന്ദ്രസർക്കാർ ഇനി മാറ്റം വരുത്തിയേക്കില്ലെന്നാണു സൂചന. ബില്ല് വീണ്ടും പരിഗണിക്കുമ്പോൾ ഭേദഗതികൾ വരുത്താൻ സർക്കാരിനു സാധിക്കും. അത്തരമൊരു നീക്കം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. അതേസമയം, എഫ്സിആർഎ ഉൾപ്പെടെ കേന്ദ്രസർക്കാർ പരിഗണിക്കുന്ന ബില്ലുകളെ എതിർക്കാനാണു പ്രതിപക്ഷ തീരുമാനം.
എന്നാൽ, പ്രതിപക്ഷ പിന്തുണ ഇല്ലാതെതന്നെ എഫ്സിആർഎ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. ജൂലൈ 20ന് വർഷകാലസമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റ് പ്രക്ഷുബ്ധമാണ്. വരും ആഴ്ചകളിൽ വിവാദ ബില്ലുകൾ പരിഗണനയ്ക്കെത്തുന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാകും. വ്യാപക പ്രതിഷേധം ഉയർന്നതോടെയാണു ബജറ്റ് സമ്മേളനത്തിൽ എഫ്സിആർഎ ബിൽ അവതരിപ്പിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാതിരുന്നത്.