Kerala
കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരങ്ങളിലെ കടകളില്‍ വ്യാജ ശീതളപാനീയങ്ങള്‍ നിറയുന്നു.
പ്രമുഖ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ പേരിനോടു സാമ്യം തോന്നുന്ന ഗുണനിലവാരം തീരെയില്ലാത്ത വ്യാജന്മാരാണ് വേനല്‍ചൂട് മുതലെടുത്ത് വിപണിയില്‍ സജീവമായിട്ടുള്ളത്. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പരിശോധനയ്ക്കും നടപടിക്കും ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ശീതളപാനീയം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാല്, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവുമായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
10 രൂപ മുതല്‍ 40 രൂപ വരെയുള്ള നിരക്കിലാണ് വ്യാജ ശീതള പാനീയങ്ങളുടെ വില്പന. അനധികൃതമായുള്ള ഉത്പന്നമാണെങ്കിലും ഉയര്‍ന്ന കമ്മീഷന് ലഭിക്കുന്നതിനാല്‍ പല കടകളും സാമ്പത്തിക ലാഭം കണ്ട് വില്പനയ്ക്ക് തയാറാവുകയാണ്.
അതിനിടെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും അനധികൃതവും അംഗീകാരമില്ലാത്തതുമായ ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്കുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ദഗതിയിലായിരുന്ന പരിശോധനകള്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ പൂര്‍ത്തിയായതോടെ വേഗത്തിലാക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
Kerala
കോഴിക്കോട്: കര്‍ണാടക കുടകിലെ തടിയന്‍ഡമോള്‍ മലയില്‍ ട്രക്കിംഗിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി ജീവനക്കാരിയുമായ ശരണ്യക്കെതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നതിനിടെ ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന പരാതിയുമായി ബിജെപി കുടക് റൂറല്‍ യൂണിറ്റ് കമ്മിറ്റി. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നാപോക് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഏപ്രില്‍ രണ്ടിനാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ മല കയറാന്‍ പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തില്‍നിന്ന് വേര്‍പെട്ടുപോയ ശരണ്യ കൊടും വനത്തിനുള്ളില്‍ പെട്ടുപോവുകയായിരുന്നു. നാലു ദിവസത്തിനുശേഷം ഏപ്രില്‍ അഞ്ചിനാണ് തെരച്ചിലില്‍ യുവതിയെ ഉള്‍വനത്തില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തില്‍ ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താന്‍ അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആഹാരമില്ലാതെ നാലു ദിവസം കാട്ടില്‍ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകള്‍ ഇല്ലായിരുന്നു എന്നും ഇത് സംശയമുണര്ത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. ശരണ്യക്കായി വന്‍തോതില്‍ സമയവും പണവും ചെലവഴിച്ചാണ് പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. തിരോധാനം വ്യാജമാണെങ്കില്‍ സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരേ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് പോലീസിന്റെ പ്രതികരണം. ശരണ്യയെ കാണാതായ സംഭവത്തിലും അതിജീവനത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ സംശയങ്ങളുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി പരസ്യമായി രംഗത്തുവന്നത്.
കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാള്‍ക്കും ശരണ്യയുടെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ഷെയ്ഖ് ഹസന് ഖാന് പറയുന്നത്.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയതായി കെ.സി. വേണുഗോപാല്‍.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയിലായ സിപിഎം നേതൃത്വം പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. പാര്‍ട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോള്‍ അത് ചൂണ്ടി ക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍നിന്നു പുറത്താക്കിയത്.
കുഞ്ഞികൃഷ്ണന് അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാര്‍ട്ടിക്കെതിരേ പ്രതികരിച്ച് പുറത്തു വന്നതാണ്. അതുകൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണയ് ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കോഴിക്കോട്: ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ചെയ്സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തിയതി പുലര്‍ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി. സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.
ചെയ്സ് നമ്പര്‍ മായ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്ജിന് നമ്പര്‍ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
മാറാട് എസ്ഐ അശ്വിന് റോയ്, എഎസ്ഐ മനോജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പതിനാറുകാരി പാറക്കുളത്തില്‍ ജീവനൊടുക്കിയ കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്ഐടി രൂപീകരിച്ചത്.
കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കൊറിയന്‍ സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്.
ജനുവരി 27ന് ആയിരുന്നു ആദിത്യ എന്ന പതിനാറുകാരിയെ വീടിന് അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നില്ല. ഇതിനെതിരെ കുട്ടിയുടെ സ്കൂള്‍ അധ്യാപകരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കൊറിയന്‍ സൗഹൃദമല്ല കുട്ടിയുടെ മരണകാരണമെന്നും അധ്യാപകര്‍ ആരോപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തുറന്നു പരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Movies
ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.