കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പോലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്.
നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
ജനപ്രതിനിധികളുടെയും പോലീസിന്‍റെയും പേരില്‍ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ അവയക്കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിൽ ഏജന്‍റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ചായിരുന്നു അവയവക്കച്ചവടത്തിനായി എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കേസിൽ നജീബിന്‍റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്.
Tags : organ donation documents Fake accused