ആലുവ: എസ്ഡി സന്യാസിനീസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തോട്ടുമുഖം ജനറലേറ്റിൽ കുടുംബസംഗമം നടന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ എസ്ഡി സന്യാസിനീസമൂഹത്തിന് അനുവാദവും പൈതൃകാശീർവാദവും നൽകിയ മാർ അഗസ്റ്റിൻ കണ്ടത്തിൽ, സ്ഥാപകപിതാവ് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി, സന്യാസിനീസമൂഹത്തിലെ ആദ്യ സഹോദരിമാരായ സിസ്റ്റർ ജോസഫിന കുപ്പിയിൽ ഇടക്കാല, സിസ്റ്റർ സിസിലി മഠത്തിപ്പറമ്പിൽ, സിസ്റ്റർ ജെൽത്രൂദ് മഴുവഞ്ചേരി, സിസ്റ്റർ കൊച്ചുത്രേസ്യാ കൂറ്റാഞ്ചേരി, കാളാമ്പറമ്പിൽ ത്രേസ്യ, എസ്ഡിയുടെ ബാലാരിഷ്ടതകളിൽ കൂടെനിന്ന ഫാ. വർഗീസ് പതിയാമൂലയച്ചൻ, 41 വർഷം സന്യാസിനീസമൂഹത്തെ നയിച്ച മോൺ. ജോർജ് വല്യാറമ്പത്ത് എന്നിവരുടെ കുടുംബാംഗങ്ങളുൾപ്പെടെ 200ഓളം പേരാണു സംഗമത്തിൽ പങ്കെടുത്തത്.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഫാ. സെബാസ്റ്റ്യൻ കണ്ടേത്ത്, ഫാ. ജിൻസൻ വല്യാറമ്പത്ത്, ഫാ. പ്രശാന്ത് കുരിശിങ്കൽ, ഫാ. ജോസ് പതിയാമൂല എന്നിവർ സഹകാർമികത്വം വഹിച്ചു.
എസ്ഡി സന്യാസിനീസമൂഹം രൂപമെടുക്കാനും വളർത്താനും പങ്കുവഹിച്ച മഹദ് വ്യക്തിത്വങ്ങളുടെ പിൻതലമുറക്കാരായ കുടുംബാംഗങ്ങളെ ആദരിക്കാനും അവരോടൊപ്പം ശതാബ്ദിവർഷം ആഘോഷിക്കാനും കഴിഞ്ഞത് ദൈവാനുഗ്രഹത്തിന്റെ അനുഭവമാണെന്ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ് പറഞ്ഞു.