തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്കു മികച്ച വിപണിയും ഉപഭോക്താക്കൾക്കു ന്യായവിലയിൽ ഗുണമേ·യുള്ള കാർഷികോത്പന്നങ്ങളും ഉറപ്പാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. 25 വരെയാണ് ഓണക്കാല കർഷക ചന്തകൾ പ്രവർത്തിക്കുക.
ഓണക്കാല വിലക്കയറ്റം നിയന്ത്രിച്ചു കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് ഓണസമൃദ്ധി കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന അനാവശ്യ വിലക്കയറ്റത്തിനും ഊഹക്കച്ചവടത്തിനുമെതിരായ ഫലപ്രദമായ ഇടപെടൽ കൂടിയാണിത്. ഇതിനാവശ്യമായ സബ്സിഡി ഉൾപ്പെടെയുള്ള സാന്പത്തിക പിന്തുണ ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും 766 ഹോർട്ടികോർപും 160 എണ്ണം വിഎഫ്പിസികെയും സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകും. ജൈവ കാർഷിക ഉത്പന്നങ്ങൾക്കും പരിഗണന നൽകും. ജൈവ ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 20 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തുന്പോൾ ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ടു കർഷകർക്ക് 2.73 കോടിയിലധികം കുടിശിക നൽകാനുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായി ഉയർത്തണമെന്ന മന്ത്രി കെ. മുരളീധരന്റെ ആവശ്യപ്രകാരം ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് ചടങ്ങിൽ അറിയിച്ചു.