അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം.
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വരെ ക്രമക്കേട് നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാകുംഭമേള കാലത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടികൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്. മഹാകുംഭമേള കാലത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 13ന് ആണ് എസ്ഐടിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടൻ കൈമാറുമെന്നാണ് വിവരം.