NRI
ബെർലിൻ: ജർമനിയിലെ ബെർലിൻ - ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ ബുധനാഴ്ച ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് വെർഡി യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതിഷേധം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന പണിമുടക്ക് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന പ്രധാന തടസങ്ങൾ താഴെ പറയുന്നവയാണ്:
സർവീസുകൾ റദ്ദാക്കി: അന്നേ ദിവസം നിശ്ചയിച്ചിരുന്ന 445 വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർ: ഏകദേശം 57,000 യാത്രക്കാരെ ഈ പണിമുടക്ക് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രവർത്തനം തടസപ്പെടാൻ കാരണം വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഈ വിഭാഗങ്ങളുടെ സേവനമില്ലാതെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കില്ല എന്നതാണ് വിമാനത്താവളം പൂർണമായും അടച്ചിടാൻ കാരണമാകുന്നത്.
ആവശ്യങ്ങൾ
ജീവനക്കാരുടെ ശമ്പളത്തിൽ ആറ് ശതമാനം വർധനവ് വേണമെന്നാണ് വെർഡി യൂണിയന്റെ പ്രധാന ആവശ്യം. നിലവിലെ പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് യൂണിയൻ വ്യക്തമാക്കി.
എന്നാൽ മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
യാത്രക്കാർ ശ്രദ്ധിക്കാൻ
ബുധനാഴ്ച യാത്ര നിശ്ചയിച്ചിട്ടുള്ളവർ തങ്ങളുടെ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടേണ്ടതാണ്.
റദ്ദാക്കിയ വിമാനങ്ങൾക്ക് പകരമുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ എയർലൈൻ വെബ്സൈറ്റുകളോ ആപ്പുകളോ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
Kerala
നെടുമ്പാശേരി: ഗൾഫ് മേഖലയിൽനിന്ന് ഇന്നലെ 20 വിമാനങ്ങൾ കൊച്ചിയിൽ വന്നിറങ്ങി. ഷാർജ, അബുദാബി, മസ്കറ്റ്, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ വന്നത്.
കൊച്ചിയിൽനിന്ന് 14 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. അബുദാബി, മസ്കറ്റ്, ദമാം, ഷാർജ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ പുറപ്പെട്ടത്.
ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 4.30ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കിയിരുന്നു. 2.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സി്ന്റെയും രണ്ടു വിമാനങ്ങള്‍ ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു.
ദുബായില്‍നിന്ന് അഞ്ചു വിമാനങ്ങള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പുലര്‍ച്ചെ 1.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സിന്റെയും രണ്ടു വിമാനങ്ങളും മൂന്നിന് എമിറേറ്റ്സിന്റെ മറ്റൊരു വിമാനവും എത്തി. 7.15നും 8.5നും എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങള്‍ കൂടി എത്തി.
ഇതിനു ശേഷം ദുബായില്‍നിന്ന് എത്തേണ്ട നാല് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍നിന്നു യാത്ര തിരിക്കേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 44 വിമാന സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും റദ്ദാക്കിയിട്ടുണ്ട്. ദുബായ് കൂടാതെ കുവൈറ്റ്, അബുദാബി, ബഹ്റൈന്‍, റാസല്‍ഖൈമ, ദോഹ, മസ്കറ്റ്, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തേണ്ട 27 സര്‍വീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയില്‍നിന്നു വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 17 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ബഹ്റൈനിലേക്കു സര്‍വീസ് ഇല്ല. ബഹ്റൈനില്‍നിന്നും സര്‍വീസില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ബഹ്റൈനില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഇന്നലെ നടന്നിരുന്നു. രാജ്യത്തു കുടുങ്ങിയ 192 മലയാളികള്‍ ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ എത്തി.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
Kerala
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
പുലര്‍ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില്‍ നിന്നുള്ള ആദ്യ ഫ്ളൈറ്റ് കൊച്ചിയില്‍ എത്തിയത്. പുലര്‍ച്ചെ 2.45ന് ആണ് കൊച്ചിയില്‍ നിന്നും ആദ്യ ഫ്ളൈറ്റ് പുറപ്പെട്ടത്. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.
എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സൗദി എയര്‍വേസ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം തടസമില്ലാതെ തുടരുന്നു. ഇന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 58 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ എയർലൈനുകൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാം ഈ സർവീസുകളുടെ ഭാഗമാണ്. പ്രവാസികളുടെയും മറ്റ് യാത്രക്കാരുടെയും സൗകര്യാർത്ഥം വിമാനങ്ങൾ കൃത്യസമയത്ത് പറക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അസ്ഥിരത കണക്കിലെടുത്ത്, വിമാനങ്ങളുടെ പാതയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വിമാനങ്ങൾ അയക്കുന്ന കാര്യവും പരിഗണനയിലാണ്.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട 31 സര്‍വീസുകളും എത്തിച്ചേരണ്ട 27 സര്‍വീസുകളുമാണ് റദ്ദാക്കിയത്.
കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്കറ്റ്, റാസല്‍ഖൈമ, ദോഹ, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ നിന്നും എത്തേണ്ട വിമാനങ്ങളുമാണ് റദ്ദു ചെയ്തത്.
എന്നാല്‍ കൊച്ചിയില്‍ നിന്നും മൂന്നു വിമാനങ്ങള്‍ ഇന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 8.10നും 2.25നും മസ്കറ്റിലേക്ക് ഒമാന്‍ എയര്‍വേസ് സര്‍വീസ് നടത്തും. 11.30ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ഇറാന് - ഇസ്രയേല്‍ - അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 23 സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.
സംഘര്‍ഷം മൂന്നാം ദിവസവും തുടരുകയാണ്. ഖമനയ്യുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചത്.
ലെബനനില്‍ നിന്ന് ഹിസ്ബുള്ളയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന് പൊരുതുന്നുണ്ട്. ദുബായി വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന് ലക്ഷ്യമിട്ടത്.
National
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 128 വിമാന സർവീസുകൾ റദ്ദാക്കി. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 200 ഓളം സർവീസുകൾ വൈകി.
ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന 64 സർവീസുകളും ഇവിടേയ്ക്ക് വരുന്ന 64 സർവീസുകളും റദ്ദാക്കിയെന്നും എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും അധികൃതർ പറഞ്ഞു.
അതേസമയം, ഡൽഹിയിലും വടക്കേ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.
National
മുംബൈ: ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു വിമാനത്താവളങ്ങളായ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള 159 വിമാനങ്ങളാണ് വെള്ളിയാഴ്ച ഇൻഡിഗോ റദ്ദാക്കിയത്.
വ്യഴാഴ്ച ഇരുനൂറിലേറെ സർവീസുകൾ രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി ഇൻഡിഗോ റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് ഇന്‍ഡിഗോ.
നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നും ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചു കൂടി.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
ഇന്‍ഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിനു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു.
റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
National
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു.
നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
Kerala
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് പുതിയ കരട് നിയമം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്ത് വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിർമിതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമം. വ്യോമപാതയ്ക്കു തടസമാകുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണമെന്നോ അവയുടെ ഉയരം കുറയ്ക്കണമെന്നോ ഉടമസ്ഥരോട് കർശനമായി നിയമം ആവശ്യപ്പെടുന്നു. കഴിഞ്ഞ 18ന് പുറപ്പെടുവിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികമായി മാറും.
വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്തു വിമാനങ്ങൾക്ക് അപകടകരമാകുന്ന കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത് ഉടമസ്ഥർക്കു നോട്ടീസ് അയക്കാൻ കരട് നിയമം അധികൃതർക്ക് നിർദേശം നൽകുന്നു. വ്യോമയാന അധികാരികളിൽനിന്നു നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ഉടമസ്ഥൻ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാനോ അവയുടെ ഉയരം കുറയ്ക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കണം.
നിർദേശങ്ങൾ പാലിക്കാത്ത പക്ഷം വിമാനത്താവളത്തിന്റെ ഓഫീസർ ഇൻചാർജ് ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകുകയും നിർമിതി തകർക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യും. ഉത്തരവുകൾക്കെതിരേ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് അപ്പീൽ ഓഫീസർക്കു ഹർജി നൽകാൻ ഉടമസ്ഥർക്ക് അവകാശമുണ്ട്. ഉത്തരവുകൾ പാലിക്കുന്നവർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും എന്നാൽ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയായി നിർമിക്കുന്ന പുതിയ നിർമിതികൾക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു.