കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ നേരിട്ടതിനുപിന്നാലെ, വികസിത-വ്യവസായ രാജ്യങ്ങളിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. പ്രളയബാധിതർക്കു നൽകുന്ന സാമ്പത്തികപിന്തുണ കേവലമൊരു കാരുണ്യപ്രവർത്തനമല്ലെന്നും മറിച്ച് പരിസ്ഥിതിനാശം വരുത്തിവച്ച രാജ്യങ്ങളുടെ നിയമപരവും ധാർമികവുമായ ബാധ്യതയാണെന്നും നേപ്പാൾ വ്യക്തമാക്കി.
ധനസഹായം യാചിക്കുന്ന ശൈലിയിൽനിന്നും മാറി ‘നീതിയും അർഹമായ നഷ്ടപരിഹാരവും’ ആവശ്യപ്പെടുന്ന പുതിയ നയതന്ത്ര ചട്ടക്കൂടിലേക്ക് രാജ്യം മാറുകയാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു.
വിഷയം ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ് ഫണ്ടിനെ’ നേപ്പാൾ ഔദ്യോഗികമായി സമീപിച്ചു. അടുത്ത യുഎൻ പൊതുസഭയിൽ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നേരിട്ടെത്തി ഹിമാലയൻ ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനരധിവാസത്തിനായുള്ള കാലാവസ്ഥാ നഷ്ടപരിഹാരവും ആഗോള സമൂഹത്തിനു മുന്നിൽ ഔദ്യോഗികമായി ആവശ്യപ്പെടും.
ആഗോളതലത്തിൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിൽ വെറും നിസാര പങ്ക് മാത്രമുള്ള നേപ്പാൾ, ആഗോളതാപനം മൂലമുള്ള ദുരന്തങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നുവെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള കാർബൺ പുറന്തള്ളലിന്റെ 45 മുതൽ 48 ശതമാനം വരെ സംഭാവന ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം ഏഴുമുതൽ എട്ടു ശതമാനം വരെയാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്.
പ്രതിവർഷം ഒരാൾ പുറന്തള്ളുന്ന കാർബൺ അളവ് അമേരിക്കയിൽ 17 ടണ്ണും ചൈനയിൽ 11 ടണ്ണുമാകുമ്പോൾ ഇന്ത്യയിലിത് വെറും മൂന്നു ടൺ മാത്രമാണ്. അതിനാൽ ചരിത്രപരമായ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്ന നിലപാടാണ് അന്താരാഷ്ട്രവേദികളിൽ ഇന്ത്യ എന്നും സ്വീകരിക്കുന്നത്.