ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇടുക്കി കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ ജിൻസൺ കുര്യന്റെ (31) സംസ്കാരം വെള്ളിയാഴ്ച നടക്കും.
രാവിലെ എട്ടിന് ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് ആറാം മൈൽ ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഫ്രാങ്ക്ഫർട്ടിലെ സംഘടനാ പ്രവർത്തകനായ കോശി മാത്യുവിന്റെ നേതൃത്വത്തിലാണ് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരും.
ഐടി എൻജിനിയറായ ഭാര്യ റോണ ഡേവിസ് തൃശൂർ അരീക്കാട്ട് കുടുംബാംഗമാണ്. ഫ്രാങ്ക്ഫർട്ടിൽ ഐടി എൻജിനിയറായിരുന്ന ജിൻസൺ കുര്യൻ, കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെയും ജാൻസി കുര്യന്റെയും മകനാണ്. സഹോദരങ്ങൾ: ജെയ്സൺ കുര്യൻ (ജർമനി), ജെയ്സി കുര്യൻ (ഖത്തർ).
ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭയിലെ സജീവ അംഗമായിരുന്ന ജിൻസണ്, ജർമനിയിലെ ഒട്ടനവധി സഭാംഗങ്ങളും സുഹൃത്തുക്കളും ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.