District News
കുറ്റിച്ചൽ: അഗസ്ത്യമലയുടെ അടിവാരത്തെ മണ്ഡലമായ അരുവിക്കരയുടെ വിധി നിർണയം ഇത്തവണ ആരെ തുണയ്ക്കുമെന്ന കാത്തിരിപ്പിൽ ജനം. ഇക്കുറി പോളിംഗ് ശതമാനം 79.06 ശതമാനമാണ്. 2021 ൽ 75.44 ആയിരുന്നു. യുഡിഎഫിലെ വി.എസ്. ശിവകുമാർ, എൽഡിഎഫിലെ ജി. സ്റ്റീഫൻ, എൻഡിഎയിലെ വിവേക് ഗോപൻ എന്നിവരാണ് ഇത്തവണ ജനവിധി തേടിയത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫൻ 66,776 വോട്ടുകൾ (45.83 ശതമാനം) നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.എസ്. ശബരീനാഥനെ 5,046 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബരീനാഥന് 61,730 വോട്ടുകൾ (42.37 ശതമാനം) ലഭിച്ചു. ബിജെപി സ്ഥാനാർഥി 15,379 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു.
തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന, എന്നാൽ ഭരണകാര്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത വോട്ടർമാരുള്ള മണ്ഡലമാണ് അരുവിക്കര. നെടുമങ്ങാട്-കാട്ടാക്കട ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന മണ്ഡലം തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും ഗ്രാമീണ മേഖലകളും ഒത്തുചേരുന്ന ഇടമാണ്.
അരുവിക്കരയിലെ രാഷ്ട്രീയം ഒരിക്കലും കേവലമായ ആശയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാറില്ല. മലയോരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ഓരോ വീടുകളിലും എത്തുന്ന കുടിവെള്ളം, കൃത്യസമയത്ത് എത്തുന്ന ബസുകൾ, വൈകാതെ ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് ഇവിടുത്തെ രാഷ്ട്രീയ വിധിയെഴുത്തിന്റെ വ്യാകരണം. പാർട്ടികളോടുള്ള വിശ്വസ്ത നിലനിൽക്കുമ്പോഴും താഴേത്തട്ടിലെ പ്രവർത്തന മികവിലാണ് വോട്ടർമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അരുവിക്കരയുടെ രാഷ്ട്രീയ സ്വഭാവം നിശ്ചയിക്കുന്നത്. കുറ്റിച്ചൽ, അരുവിക്കര, ആര്യനാട്, വിതുര, വെള്ളനാട്, പൂവച്ചൽ പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഹൃദയഭാഗങ്ങളാണ്. ഇതിനൊപ്പം തൊളിക്കോട്, ഉഴമലയ്ക്കൽ പ്രദേശങ്ങളും ചേരുന്നു. കർഷകർ, തോട്ടം തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കൊപ്പം നഗരങ്ങളിലേക്ക് ജോലിക്കായി പോകുന്ന പുതുതലമുറയും ഇവിടെ വോട്ടർമാരാണ്. ഈ വൈവിധ്യം വോട്ടർമാരുടെ പ്രതീക്ഷകളിലും പ്രതിഫലിക്കുന്നു. ഗ്രാമീണർ കുടിവെള്ളത്തിനും കൃഷിക്കും ക്ഷേമപദ്ധതികൾക്കും മുൻഗണന നൽകുമ്പോൾ, അർധനഗരങ്ങളിലുള്ളവർ ഗതാഗത സൗകര്യങ്ങൾക്കും ഭരണപരമായ വേഗതയ്ക്കും പ്രാധാന്യം നൽകുന്നു.
അരുവിക്കരയിലെ ഭരണമികവ് അളക്കുന്നത് ദൈനംദിന സേവനങ്ങളുടെ കൃത്യതയിലൂടെയാണ്. മലയോര മേഖലകളിൽ റോഡുകൾ എന്നത് ഒരു സൗകര്യം മാത്രമല്ല, ജീവിതമാർഗം കൂടിയാണ്. വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം എന്നും ചർച്ചാവിഷയമാണ്.
ജാതി ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഉപജീവന സുരക്ഷയും പൊതുസേവനങ്ങളുടെ ലഭ്യതയും വോട്ടിംഗിനെ വലിയ തോതിൽ സ്വാധീനിച്ചേക്കും. ചരിത്രപരമായി ഇടതുപക്ഷവും കോൺഗ്രസും കടുത്ത പോരാട്ടത്തിനാണ് അരുവിക്കരയിൽ സാക്ഷ്യം വഹിക്കുന്നത്. ഇരുപക്ഷത്തിനും അടിത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനമുണ്ട്. മിക്കവാറും തെരഞ്ഞെടുപ്പുകൾ സ്ഥാനാർഥിയുടെ വിശ്വാസ്യതയിലും സംഘടനാപരമായ ഏകോപനത്തിലുമാണ് വിജയിയെ തീരുമാനിക്കുന്നത്. വികസന നേട്ടങ്ങൾക്കും ഭരണപരമായ ഇടപെടലുകൾക്കും മണ്ഡലത്തിൽ വലിയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ തവണ സിപിഎമ്മിന്റെ ശക്തമായ സംഘടനാ പ്രവർത്തനവും ഭരണനേട്ടങ്ങളുമാണ് ജി. സ്റ്റീഫന്റെ വിജയത്തിന് വഴിയൊരുക്കിയത്. കോൺഗ്രസിന് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ അന്നു നേടിയ വോട്ടുകൾ തെളിയിക്കുന്നു. ചെറിയ വോട്ടുവ്യത്യാസത്തിൽ ഫലങ്ങൾ മാറിമറിയുന്ന ഒരു മണ്ഡലമായി അരുവിക്കര തുടരുന്നു.
District News
കാസർഗോഡ്: കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നുപറഞ്ഞ് ആളുകളെ നേരിട്ടു ബന്ധപ്പെട്ട് വ്യാജസ്വർണം നൽകി പണംതട്ടുന്ന കർണാടക സ്വദേശികളായ നാലംഗ സംഘം പിടിയിൽ. മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഇവർ ആഭരണം വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി പോലീസിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. വ്യാജ ആഭരണങ്ങൾ വില്പന നടത്താനായി കൊണ്ടുപോകുമ്പോൾ കാസർഗോഡ് ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംഘത്തിന്റെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോ വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണവും കണ്ടെത്തി. ആവശ്യക്കാർക്ക് ആദ്യം പരിശോധിക്കാൻ നൽകുന്നത് യഥാർഥ സ്വർണം തന്നെയാണ്. കച്ചവടമുറപ്പിച്ച് പണം വാങ്ങിയതിനു ശേഷമാണ് വ്യാജ ആഭരണങ്ങൾ നൽകുന്നത്.
സ്വർണമല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇവയും നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നു പറഞ്ഞാണ് ഇവർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. പിടിയിലായ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.