അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നീട്ടിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആക്ഷേപഹാസ്യ വീഡിയോ നയതന്ത്ര തലത്തിൽ വലിയ ചർച്ചയാകുന്നു.
ഏപ്രിൽ 22-ന് അവസാനിക്കാനിരുന്ന കരാർ, ഇരുരാജ്യങ്ങളും ഒരു സമവായത്തിൽ എത്തുംവരെ നീട്ടുന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിഹാസരൂപേണയുള്ള ഈ വീഡിയോ പുറത്തുവന്നത്.
ഒഴിഞ്ഞുകിടക്കുന്ന കസേരകൾക്ക് മുന്നിൽ ഗൗരവത്തോടെ ഇരിക്കുന്ന ട്രംപിനെയും സംഘത്തെയുമാണ് വീഡിയോയിൽ കാണുന്നത്. ചർച്ചയ്ക്ക് ഇറാനിയൻ പ്രതിനിധികൾ എത്താതിരുന്നിട്ടും, എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ട് വഴി ശ്രമിക്കുന്നതും, പശ്ചാത്തലത്തിൽ ചീവീടുകളുടെ ശബ്ദം മാത്രം കേൾക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കയുടെ അവകാശവാദങ്ങളെ പരിഹസിക്കുന്നു.
ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ബോംബ് വർഷിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയായി, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇറാൻ അയച്ച കത്തിൽ 'ട്രംപ്, വായടക്കൂ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ്.
ഒടുവിൽ, ഈ കത്തിന് ശേഷം പാകിസ്ഥാന്‍റെ അഭ്യർഥനയെ മാനിച്ച് കരാർ നീട്ടാൻ ട്രംപ് നിർബന്ധിതനാകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. നയതന്ത്രപരമായി ഒട്ടും ക്രിയാത്മകമല്ലാത്ത ഈ വീഡിയോ, അമേരിക്കയുടെ പ്രചാരണങ്ങളെ ഇറാൻ എത്രമാത്രം പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്‍റെ തെളിവായി മാറുകയാണ്.