ന്യൂഡൽഹി: കടൽപ്പാതകൾ സുരക്ഷിതമാകുകയും വിതരണശൃംഖലകൾ തടസമില്ലാതെ തുടരുകയും നാവികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും വ്യാപാര തടസങ്ങൾ ഒഴിവാക്കി സാമ്പത്തിക പാലം പണിയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് ശേഷം 40ഓളം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ലോകജനസംഖ്യയുടെ 50 ശതമാനത്തെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയുമാണ് ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ യുപിഐ ഡിജിറ്റൽ പേമെന്റ് സംവിധാനവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ബ്രിക്സ് അംഗരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരതടസങ്ങൾ നീക്കുന്നതിനും ആയിരത്തിലധികം പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ബിസിനസ് കൗൺസിൽ മുൻകൈയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പുടിന് തിരുക്കുറൾ സമ്മാനിച്ചു
ഭാരത് മണ്ഡപത്തിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവള്ളുവർ രചിച്ച ക്ലാസിക്കൽ തമിഴ് കാവ്യമായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു.
പുസ്തകം സമ്മാനിച്ചശേഷം ഇരുനേതാക്കളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ദൃശ്യവും മോദി പങ്കുവച്ചു.