മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും സന്തോഷ് ട്രോഫി ജേതാവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന യു. ഷറഫലിയുടെ മനസില്‍ സുവര്‍ണശോഭയോടെ നില്ക്കുന്ന ഫിഫ ലോകകപ്പ് മത്സരം 1986ലെ അര്‍ജന്റീന x ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍. ഏഷ്യന്‍ ഗെയിംസ് ക്യാമ്പില്‍ വച്ച് ഷോള്‍ഡറിനു പരിക്കുപറ്റി സര്‍ജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരിക്കേയാണ് മത്സരം കണ്ടത്.
ഷറഫലിയുടെ ഓര്‍മകളിലേക്ക്: “ഡിയേഗോ മാറഡോണയെന്ന അന്നത്തെ സൂപ്പര്‍താരമായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മാറഡോണ പല സുന്ദരമായ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ അതെല്ലാം രക്ഷപ്പെടുത്തി. രണ്ടാം പകുതി തുടങ്ങി. 51ാം മിനിറ്റിലായിരുന്നു വിവാദ ഗോള്‍.
പന്തിനായി ഉയര്‍ന്നുചാടിയ തന്നേക്കാള്‍ എട്ടിഞ്ച് ഉയരം കൂടുതലുള്ള ഗോളിയെ കീഴ്പ്പെടുത്തി മാറഡോണ പന്ത് വലയിലാക്കുകയായിരുന്നു. ആഗോളിനെക്കുറിച്ച് പിന്നീട് മാറഡോണ തമാശയായി പറഞ്ഞത് തന്റെ തലയും കുറച്ച് ദൈവത്തിന്റെ കൈയും ചേര്‍ന്നായിരുന്നു എന്നാണ്. അങ്ങനെ ആ ഗോള്‍ 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ പ്രശസ്തമായി.
ഈ ഗോളിന് നാലു മിനിറ്റുശേഷം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു ഗോള്‍ ഈ ഫുട്ബോള്‍ മാന്ത്രികന്റെ കാലുകളില്‍നിന്ന് പിറന്നു. സ്വന്തം ഹാഫില്‍ നിന്ന് പന്ത് സ്വീകരിച്ച് അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് 68 മീറ്റര്‍ ഡ്രിബിള്‍ചെയ്ത് നേടിയ അതിസുന്ദരമായ ഒരു ഗോള്‍.
അദ്ഭുതകരമായ നിയന്ത്രണവും വേഗവും സാങ്കേതിക മികവും പ്രകടിപ്പിച്ച ആ ഗോൾ പിന്നീട് 'നൂറ്റാണ്ടിന്റെ ഗോള്‍' ആയി. ഒരേ മത്സരത്തില്‍ നാലു മിനിറ്റിന്റെ ഇടവേളയില്‍ ഏറ്റവും വിവാദമായ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയതാണ് മാറഡോണയെ ഇതിഹാസമാക്കിയത്. അത്തവണ വെസ്റ്റ് ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പുര്ത്തി”.
ബ്രസീല്‍ ഇഷ്ടം
“കാല്‍പ്പന്തു കളിയെ കലാരൂപമാക്കി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ടീമാണ് ബ്രസീല്‍. മൈതാനത്ത് പന്ത് തൊടുന്ന ഓരോ നിമിഷവും സംഗീതത്തിന്റെ താളം പോലെ ഒഴുകുന്ന അവരുടെ കളിശൈലി ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബ്രസീലിന്റെ പ്രശസ്തമായ 'സാംബതാളം' നൃത്ത സംഗീതത്തില്‍ മാത്രമല്ല ഫുട്ബോളിലും പ്രതിഫലിക്കുന്നു. പന്തടക്കത്തിലെ മികവും ഡ്രിബ്ലിംഗിലെ ചടുലതയും ആക്രമണത്തിലെ തനിമയും ബ്രസീലിയന്‍ ഫുട്ബോളിനെ അനന്യമാക്കുന്നു . അതിനാല്‍ ടീം എന്ന നിലയില്‍ ബ്രസീല്‍തന്നെ മുന്നില്‍”.
ക്രിസ്റ്റ്യാനോ, മെസി
“കളിക്കാരില്‍ ഏറ്റവും ഇഷ്ടം റൊണാള്‍ഡോയോടാണ്. അദമ്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും കഠിനപ്രയത്നത്തിന്റെയും പ്രതീകമാണയാള്‍. പ്രതിരോധത്തെ കൊടുങ്കാറ്റുപോലെ തകര്‍ത്തെറിഞ്ഞ് ഗോളിലേക്ക് കുതിക്കുകയാണു റോണോ ശൈലി. മെസിയുടെ മാന്ത്രിക കഴിവുകള്‍ ജന്മസിദ്ധമാണ്. അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗുകള്‍ കവിത പോലെ ഒഴുകുകയാണ'.
സാധ്യത ഇവര്‍ക്ക്
“ഇത്തവണ ഫ്രാന്‍സോ സ്പെയിനോ കിരീടം നേടും എന്നാണ് പ്രതീക്ഷ. ഇരു ടീമുകളും ശക്തരും നിരവധി പ്രതിഭകള്‍കൊണ്ട് സമ്പന്നവുമാണ്. കഴിഞ്ഞതവണ സാധിക്കാതെ പോയത് എംബപ്പെ ഇത്തവണ നേടുമെന്നാണു വിശ്വാസം”.